Crime
രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതയെ അപമാനിച്ചെന്ന കേസിൽ സുപ്രീം കോടതി അഭിഭാഷകയുടെ ഹരജി തള്ളരുതെന്ന അപേക്ഷയുമായ് അതിജീവിത കോടതിയിൽ
ന്യൂ ഡൽഹി : രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതയെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ചെന്ന സുപ്രീം കോടതി അഭിഭാഷക
ദീപാ ജോസഫിന്റെ പേരിലുള്ള കേസ് തള്ളണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന് അതിജീവിതയുടെ ആവശ്യം. അഡ്വ. കെ ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ ഹർജി ഫയൽ ചെയ്തത്. അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിലെ രണ്ടാം പ്രതിയാണ് കോൺഗ്രസ് അനുകൂലിയായ ദീപാ ജോസഫ്. ഇവരുടെ ഹര്‍ജിയിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമേ ചില ഭരണഘടനാ വിഷയങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് സുചന.
അതേസമയം, നിരന്തരം ലൈംഗികപീഡനക്കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി കെ മുരളി എംഎൽഎ നല്‍കിയ പരാതി സ്പീക്കര്‍ എ എന്‍ ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. മൂന്നാമത്തെ പരാതിയില്‍ കോടതി ജാമ്യം അനുവദിച്ചതോടെ ജയില്‍വിട്ട് രാഹുല്‍ അടൂരിലെ വീട്ടില്‍ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നുള്ള പരാതി പരിഗണിക്കുന്നത്.
