Connect with us

Life

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി വ്യാപക തട്ടിപ്പ്

Published

on


കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പില്‍ മലയാളികള്‍ക്കു കൂടി പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാണെന്ന് അറിയിച്ച് ചില വിളിയെത്തിയിരുന്നു. മുമ്പ് ഫോണ്‍ വിളി എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നു. എന്നാലിന്ന് മലയാളികളാണ് വിളിക്കുന്നത്. അതും സ്ത്രീകള്‍.
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതോടെയാണ് തട്ടിപ്പുകാരുടെ ഫോണ്‍ വിളിയെത്തുക. ആദ്യം വിളിക്കുക ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടിയല്ലോ, ഇതിന് പ്രശ്‌നങ്ങളൊന്നും ഇല്ലല്ലോ എന്ന് തിരക്കിയാകും. ഇത് കഴിഞ്ഞുള്ള ദിവസം വീണ്ടും ഫോണ്‍ വിളിയെത്തും. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ മെഗാ ബമ്പര്‍ സമ്മാനം ലഭിച്ചു എന്നാകും ഈ വിളിയില്‍ അറിയിക്കുക.

ഫെസ്റ്റിവല്‍ സീസണില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ സമ്മാനങ്ങള്‍ നല്‍കുന്നതിനാല്‍ തന്നെ ഭൂരിഭാഗം പേരും ഈ ഓഫറില്‍ വീഴും. പേര്, വിലാസം, ഓര്‍ഡര്‍ ചെയ്ത വസ്തു, ഓര്‍ഡര്‍ നമ്പര്‍ എന്നിവയെല്ലാം കൃത്യമായി പറയുന്നതിനാല്‍ത്തന്നെ ഷോപ്പിങ് സൈറ്റുകളുടെ പ്രതിനിധിയാണ് വിളിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യും.
സമ്മാനമായി കാര്‍ ലഭിച്ചിട്ടുണ്ടെന്നാകും അറിയിക്കുക. ഇതല്ല കാര്‍ വേണ്ടെങ്കില്‍ അതിനു പകരം പണം നല്‍കാമെന്ന് പറയും. പണമാണ് ആവശ്യപ്പെടുകയെങ്കില്‍ ഇതിന്റെ ടാക്‌സ് ഇനത്തില്‍ അവര്‍ക്ക് പണം നല്‍കാനാകും. ഇതല്ല കാര്‍ വേണമെന്നു പറഞ്ഞാല്‍, കാര്‍ ഡെലിവറി ചെയ്യുന്നത് ഡല്‍ഹിയിലോ അതല്ലെങ്കില്‍ മറ്റേതെങ്കിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലോ ആണെന്ന് അറിയിക്കും. ഇവ കേരളത്തില്‍ ഡെലിവറി ചെയ്ത് നല്‍കാം, എന്നാല്‍ ഇതിന് പ്രത്യേകം ഫീസ് നല്‍കണമെന്ന് പറയും. ശേഷം ഫീസ്, ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നെല്ലാം പറഞ്ഞ് പണം തട്ടും.
ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞ് ഇതേ വിലാസത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനത്തിന്റേതെന്ന പേരില്‍ വൗച്ചര്‍ തപാലായി എത്തും. വൗച്ചര്‍ സ്‌ക്രാച്ച് ചെയ്യുമ്പോള്‍ മെഗാ സമ്മാനം ലഭിച്ചതായും കാണിക്കും. ഭാഗ്യം തേടിയെത്തിയതായി കരുതി ആളുകള്‍ തട്ടിപ്പില്‍ വീഴും. പിന്നീട് നികുതിയുടെ പേരുപറഞ്ഞ് തട്ടിപ്പുകാര്‍ പണം കൈക്കലാക്കും.

ഓര്‍ഡര്‍ ചെയ്യുന്ന ആളുടെ പേരും വിലാസവും ഫോണ്‍ നമ്പറും ഓര്‍ഡര്‍ നമ്പറും വാങ്ങിയ സാധനവുമെല്ലാം തട്ടിപ്പുകാരുടെ കൈകളില്‍ എങ്ങനെയാണ് എത്തുന്നത്. കൊറിയര്‍ എത്തിക്കഴിഞ്ഞാണ് വിളിയെത്തുന്നത്. ഇതിനാല്‍ത്തന്നെ കൊറിയര്‍ സര്‍വീസുകാരുടെ ഡേറ്റ ഹാക്ക് ചെയ്യുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
സമ്മാനം നേടിയ ആളെ തിരിച്ചറിയുന്നതിനായി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ കോപ്പി തട്ടിപ്പുകാര്‍ വാങ്ങിയെടുക്കും. ഇവ പിന്നീട് തട്ടിപ്പ് സംഘങ്ങള്‍ മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടും മറ്റും എടുക്കുന്നതിനുമെല്ലാം ഉപയോഗിക്കും.

Continue Reading