Business
സംസ്ഥാനത്ത് എൽപിജി പ്രതിസന്ധി അതിരൂക്ഷമാകുന്നു. കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷമാകുന്നു. കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി. ഗ്യാസ് സിലിണ്ടർ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഹോട്ടലുകൾ പൂർണമായും പൂട്ടുന്നതോടെ സംസ്ഥാനത്ത് ഭക്ഷണക്ഷാമവും നേരിടാനാണ് സാധ്യത.
കൊച്ചി ഉദയംപേരൂരിലുള്ള പ്ലാൻ്റിൽ നിന്നാണ് സിലിണ്ടർ വിതരണം ചെയ്യുന്നത്. എന്നാൽ പ്ലാൻ്റ് പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഗാർഹിക സിലിണ്ടർ വിതരണം ചെയ്തിരുന്നുവെങ്കിലും അതും ഏറെക്കുറെ നിലച്ചു. സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല.
അതേസമയം, സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ നടപടികളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ വ്യാപക പരിശോധന നടത്തിവരികയാണ്. അതിനിടെ, ഇന്ധന നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യയും ഇൻഡിഗോയും രംഗത്തെത്തി. കേന്ദ്രത്തോട് ഇളവ് തേടിയതായാണ് സൂചന. അതിനിടെ, പഞ്ചാബിൽ പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 60 കാരൻ കുഴഞ്ഞുവീണ് മരിച്ചു. ബർണാല ജില്ലയിൽ ഇന്നലെയാണ് സംഭവം. സിലിണ്ടറിനായി മണിക്കൂറുകളോളം കാത്ത് നിന്ന ഭൂഷൺ കുമാർ എന്നയാളാണ് വരിയിൽ കുഴഞ്ഞു വീണത്.
