Crime
ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പ്രതീക്ഷിക്കരുതെന്ന് ഹൈക്കോടതി ഭാര്യയെ സ്ഥാവര ജംഗമവസ്തുവായി കാണരുതെന്നും ഓര്‍മ്മപ്പെടുത്തൽ

മുംബൈ: ഭാര്യയെന്ന നിലയില്‍ സ്ത്രീ എല്ലാ വീട്ടുജോലിയും ചെയ്യുമെന്ന് ശഠിക്കാനാവില്ലെന്ന് ബോംബൈ ഹൈക്കോടതി. വിവാഹം സമത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പങ്കാളിത്തമാണെന്നും അതിനര്‍ത്ഥം ഭാര്യ സ്ഥാവര ജംഗമ വസ്തുവാണെന്നല്ലെന്നും കോടതി ഓര്‍മ്മപ്പെടുത്തി. രാവിലെ ചായ തരാതിരുന്ന ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ശിക്ഷിച്ചതിനെതിരെ വന്ന ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് രേവതി മോഹിത് ഡെറെ അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭാര്യ ചായ തയാറാക്കാതിരുന്നത് തന്നെ പ്രകോപിപ്പിച്ചുവെന്നും ദേഷ്യത്തിലാണ് അവരെ കൊന്നതെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ഭാര്യ സ്ഥാവരജംഗമവസ്തുവല്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
വീട്ടുജോലികളെല്ലാം ഒരു ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു. ലിംഗഭേദങ്ങളുടെ അസന്തുലിതാവസ്ഥയുണ്ട്. അവിടെ ഒരു വീട്ടമ്മയെന്ന നിലയില്‍ ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് ഭര്‍ത്താവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ അതല്ല വേണ്ടതെന്നും ജസ്റ്റിസ് മൊഹിത് ഡെറെ പറഞ്ഞു.
പലഭര്‍ത്താക്കന്‍മാരും ഇതു മനസിലാക്കുന്നില്ല. ഭൂരിപക്ഷ മനോഭാവത്തില്‍ ഇപ്പോഴും ഈ ചിന്ത നിലനില്‍ക്കുന്നു. പുരുഷാധിപത്യത്തിന്റെ സങ്കല്‍പ്പങ്ങളല്ലാതെ ഇതു മറ്റൊന്നുമല്ലെന്നും കോടതി വ്യക്തമാക്കി. ഇയാളുടെ ശിക്ഷയും കോടതി ശരിവച്ചു.
പ്രഭാത ചായ തയാറാക്കാത്തതിന്റെ പേരില്‍ ഭാര്യയെ ചുറ്റിക കൊണ്ട് കൊന്ന ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയോടെയാണ് ബെഞ്ച് തള്ളിയത്. ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് തനിക്കെതിരായ തെളിവുകള്‍ നശിപ്പിക്കുന്നതിനായി അവളെ കുളിപ്പിച്ചിരുന്നു.
സംഭവത്തിന് മുഴുവന്‍ സാക്ഷ്യം വഹിച്ചത് ദമ്പതികളുടെ ആറുവയസ്സുള്ള മകളായിരുന്നു. അവര്‍ പിതാവിനെതിരെ മൊഴി നല്‍കിയിരുന്നു.