HEALTH
നിങ്ങൾ ആഴ്ചയിൽ55 മണിക്കൂറിലേറെ ജോലി ചെയ്യുന്നവരാണോ. പക്ഷാഘാതവും ഹൃദയാഘാതവും നിങ്ങളെ കാത്തിരിക്കുന്നു

ജെനേവ: കൂടുതൽ സമയം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്‌ചയിൽ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നവർക്കാണ് ഇത്തരത്തിൽ അപകട മുന്നറിയിപ്പ് സംഘടന നൽകിയിരിക്കുന്നത്. തുടർച്ചയായി ഇങ്ങനെ ജോലി ചെയ്യുന്നവരിൽ മരണനിരക്കും ഉയർന്നിരിക്കും.
എൻവയോൺമെന്റ് ഇന്റർനാഷണൽ എന്ന പ്രസിദ്ധീകരണത്തിൽ വന്ന ലേഖനത്തിൽ വർഷത്തിൽ 7,45,000 പേരാണ് ഇങ്ങനെ മരിക്കുന്നതായി കണ്ടെത്തിയത്. ഇവർക്ക് ബാധിക്കുന്ന രോഗങ്ങളിൽ മുൻപന്തിയിൽ ഹൃദയാഘാതവും പക്ഷാഘാതവുമാണ്.
2000ൽ ഇത്തരത്തിലുണ്ടായിരുന്ന മരണനിരക്കിനെക്കാൾ 30 ശതമാനം കൂടുതലാണ് 2016ൽ. ‘ആഴ്‌ചയിൽ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. അതുകൊണ്ട് ഇത്തരത്തിൽ ജോലി നോക്കുന്നവരുടെ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങൾനടപ്പാക്കുകയും അവ പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. ലോകാരോഗ്യ സംഘടന പരിസ്ഥിതി വിഭാഗം മേധാവി മരിയ നെയ്‌ര പറഞ്ഞു.ലോകാരോഗ്യ സംഘടനയും അന്താരാഷ്‌ട്ര തൊഴിലാളി സംഘടനയും ചേർന്നാണ് ഈ പഠനം നടത്തിയത്. ഇത്തരത്തിൽ മരണമടയുകയോ കൂടുതൽ ആരോഗ്യ പ്രശ്‌നമുണ്ടാകുകയോ ചെയ്യുന്നവരിൽ മുന്നിൽ പുരുഷന്മാരാണ്. 72 ശതമാനം. ഇവരിൽ തന്നെ മദ്ധ്യ വയസ്‌കരോ പ്രായമായവരോ ആണ് മരിക്കുന്നത്. ജോലി നോക്കുമ്പോഴത്തേതിനെക്കാൾ പ്രായം ഏറി തുടങ്ങുമ്പോഴാണ് ഇവരിൽ ഇത്തരം പ്രശ്‌നമുണ്ടാകുക.തെക്കുകിഴക്കൻ ഏഷ്യയിലുളള ആളുകൾക്ക് ചൈന, ജപ്പാൻ എന്നീ നാട്ടിലുളളവർക്കും ഓസ്‌ട്രേലിയയിലുളളവർക്കുമാണ് ഇത്തരത്തിൽ പ്രശ്‌നം കൂടുതലായി കാണുന്നത്. 35-40 മണിക്കൂർ ജോലി നോക്കുന്നവരെക്കാൾ 55 മണിക്കൂറിലേറെ ജോലി നോക്കുന്നവരിൽ 35 ശതമാനത്തിന് പക്ഷാഘാതം ഉണ്ടാകാനോ 17 ശതമാനത്തിന് ഹൃദയാഘാതം കൊണ്ട് മരിക്കാനോ സാദ്ധ്യത കാണുന്നുണ്ട്.നിലവിൽ വിവിധ രാജ്യങ്ങളിൽ ശക്തമായ കൊവിഡ് ഈ സാഹചര്യത്തിന് സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അധികനേരം ജോലി നോക്കാതിരിക്കുക എന്നതാണ് സാമ്പത്തികമായി തകർച്ചയുളള ഈ സമയത്ത് ആരോഗ്യത്തിന് നല്ലതെന്ന് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു.