Crime
കൊടകര കുഴൽപ്പണക്കേസ് :കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്തു. സി.പി.എം പ്രവർത്തകനെയും ചോദ്യം ചെയ്യുന്നു

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കുന്ന സംഘം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്തു തൃശ്ശൂർ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ നടന്നത്. സുരേന്ദ്രന്റെ ഡ്രൈവറെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വിട്ടയച്ചു.
ഇതിനിടെ കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകന്‍ റെജിനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. കവര്‍ച്ചയ്ക്ക് ശേഷം മുഖ്യപ്രതി രഞ്ജിത്ത് റെജിനോട് സഹായം തേടിയെന്നും പ്രത്യുപകാരമായി മൂന്നര ലക്ഷം നല്‍കിയെന്നുമുള്ള കണ്ടെത്തലിനെ തുടർന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
തൃശ്ശൂർ പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കുഴൽപ്പണം കവർച്ച ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് റെജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കള്ളപ്പണക്കവർച്ചാ കേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി റെജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം.
ഇതിനിടെ പത്തനംതിട്ടയിലെ കോന്നിയിൽ എത്തി അന്വേഷണസംഘം തെളിവെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിച്ച മണ്ഡലങ്ങളിലൊന്നാണിത്. തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ബി.ജെ.പി. കൊടുത്തയച്ചതാണ് തട്ടിക്കൊണ്ടുപോയ മൂന്നരക്കോടിയെന്ന് ആരോപണമുണ്ടായിരുന്നു. പരാതിക്കാരൻ ധർമരാജന്റെ മൊഴിയും ഇതുതന്നെയായിരുന്നു.