Crime
കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിനെയും ബന്ധുവിനെയും ചോദ്യം ചെയ്യുന്നു

കൊല്ലം: കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ(22)യുടെ ഭർത്താവിനെയും ബന്ധുവിനെയും ചോദ്യംചെയ്തു. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും ഇത്തിക്കരയാറ്റിൽച്ചാടി ആത്മഹത്യചെയ്ത ആര്യയുടെ ഭർത്താവും വിഷ്ണുവിന്റെ ജ്യേഷ്ഠനുമായ രഞ്ജിത്തിനെയുമാണ് ചാത്തന്നൂർ അസി. പോലീസ് കമ്മിഷണർ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തത്.
ചോദ്യംചെയ്യുന്നതിനായി ഇന്നും ഇവരെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. കുഞ്ഞിനെ കണ്ടെത്തിയതിന് രണ്ടുമാസത്തിനുശേഷം വിദേശത്തേക്കു പോയ വിഷ്ണു ഭാര്യയെ അറസ്റ്റ് ചെയ്തതറിഞ്ഞാണ് തിരിച്ചെത്തിയത്. വിഷ്ണു നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ആര്യയെ പാരിപ്പള്ളി പോലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചത്. പോലീസ് വിളിപ്പിക്കുന്നതിനുമുൻപുതന്നെ ആര്യയും ബന്ധു ഗ്രീഷ്മയും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെന്നാണ് പോലീസിനു ലഭിച്ച വിവരം. അതിന്റെ കാരണങ്ങളാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
രേഷ്മയുടെ ഫെയ്സ്ബുക്ക് കാമുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലും തെളിവുകൾ ലഭിച്ചതായാണ് സൂചന. അനന്ദു എന്ന ഐ.ഡി.യിൽനിന്നാണ് കണ്ടിട്ടില്ലാത്ത കാമുകൻ രേഷ്മയുമായി ചാറ്റുചെയ്തിരിക്കുന്നത്.