Crime
തിക്കിലും തിരക്കിലും പെട്ട് കാബൂൾ വിമാനത്താവളത്തിന് സമീപം ഏഴുപേർ മരിച്ചു

കാബൂൾ: രാജ്യം വിടാൻ എത്തുന്നവരുടെ തിക്കിലും തിരക്കിലും പെട്ട് കാബൂൾ വിമാനത്താവളത്തിന് സമീപം ഏഴുപേർ മരിച്ചു. നിലത്തുവീണും മറ്റും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവർ അഫ്ഗാൻ പൗരന്മാരാണ്. ആയിരക്കണക്കിനുപേരാണ് രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉണർത്തുന്നതാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധന മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് താലിബാൻ വീണ്ടും അധികാരം പിടിച്ചതോടെ അവരുടെ കൊടുംക്രൂരതകൾ ഭയന്ന് ജനങ്ങൾ രാജ്യം വിടാൻ തുടങ്ങിയതോടെയാണ് അഫ്ഗാൻ ചരിത്രത്തിലുണ്ടാവാത്ത തരത്തിലുള്ള വലിയ പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുന്നത്. വിമാനത്താവളത്തിലേക്ക് വരുന്നവരെ താലിബാൻ തീവ്രവാദികൾ ബലപ്രയോഗത്തിലൂടെ തടയുന്നുണ്ട്. സ്ത്രീകളും കുട്ടികളും വൃദ്ധൻമാരുമുൾപ്പടെയുള്ളവരെ അതിക്രൂരമായി മർദ്ദിക്കുകയും വെടിവയ്ക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും അതൊന്നും വകവയ്ക്കാതെ നൂറുകണക്കിന് പേരാണ് കാബൂളിലെ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.