Crime
തൃശ്ശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ എൻ.ഐ.എ റെയ്ഡ്

ഡൽഹി:കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻ.ഐ.എ പരിശോധന . ഉത്തരേന്ത്യയിൽ മാത്രം 18 സംഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഡൽഹി, യു.പി, കശ്മീർ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവരെ തേടിയാണ് ഉത്തരേന്ത്യയിൽ റെയ്ഡ് നടക്കുന്നത്.ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ സംഘടനകൾക്ക് സഹായം നൽകുന്നവരെയാണ് തേടുന്നത്.
ഏതാനും ദിവസങ്ങളായി കശ്മീരിൽ ഭീകരാക്രമണം വർധിച്ച് വരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റെയ്ഡ്. .അതോടൊപ്പം തന്നെ മുന്ദ്ര തുറമുഖത്ത് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയതും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. എൻ.സി.ബി ഉദ്യോഗസ്ഥരുമായി ചേർന്ന് ഒരു ഉന്നതതല അവലോകന യോഗവും ഇന്ന് രാവിലെ ചേരുകയാണ്. തുറമുഖത്ത് എത്തിയ മയക്കുമരുന്നിന് പിന്നിലും ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തൽ.
രാജ്യവ്യാപകമായി റെയ്ഡ് നടത്തുന്നതിന്റെ ഭാഗമായി കേരളത്തിലും തമിഴ്നാട്ടിലും എൻ.ഐ.ഐ പരിശോധന പുരോഗമിക്കുകയാണ്. കേരളത്തിൽ തൃശ്ശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. മാവോയിസ്റ്റുകളെ തേടിയാണ് കേരളത്തിലും തമിഴ്നാട്ടിലും റെയ്ഡ് പുരോഗമിക്കുന്നത്. തമിഴ്നാട്ടിൽ കോയമ്പത്തൂരിലാണ് റെയഡ് നടക്കുന്നത്. പുളിയങ്കുളം, സുങ്കം, പൊള്ളാച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന റെയ്ഡിൽ കേരളത്തിൽ പിടിയിലായ മാവോയിസ്റ്റ് നേതാവുമായി അടുത്ത ബന്ധമുള്ളവരെയാണ് തേടുന്നത്.