Crime
ഡ്രജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി

കൊച്ചി∙ ഡ്രജർ അഴിമതിക്കേസിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ്, സർക്കാർ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. ജസ്റ്റിസ് നാരായണ പിഷാരടിയുടെ സിംഗിൾ ബെഞ്ചാണ് ഇന്ന് കുറ്റപത്രം റദ്ദാക്കിയത്.
ജേക്കബ് തോമസ് തുറമുഖ വകുപ്പു ഡയറക്ടർ ആയിരിക്കെ കട്ടർ സക്ഷൻ ഡ്രജർ വാങ്ങിയതിലാണ് അഴിമതി ആരോപണം ഉയർന്നത്. സർക്കാർ അനുമതിക്കു ശേഷം രേഖകളിൽ മാറ്റം വരുത്തി ടെൻഡർ വിവരങ്ങൾ വിദേശ കമ്പനിക്കു കൈമാറിയെന്നാണ് ധനകാര്യ വകുപ്പ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ 2014ൽ വിജിലൻസ് അന്വേഷിച്ച് ക്രമക്കേട് നടന്നിട്ടില്ലെന്നു റിപ്പോർട്ടു നൽകിയിരുന്നു. എന്നാൽ അന്വേഷണ സമയത്ത് ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലൻസ് എഡിജിപി.
തോമസ് ജേക്കബിന് എതിരെയായിരുന്നു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജനയാനന്ദിന്റെ ശുപാർശ. 2016ൽ കണ്ണൂരിൽ നിന്നുള്ള രാജീവ് ഗാന്ധി കൺസ്ട്രക്ഷൻ കോ–ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് ധനകാര്യ വകുപ്പിനു നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.
തുടർച്ചയായി നാല് തവണയാണ് ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡു ചെയ്തത്. ഇപ്പോൾ ഡ്രജർ അഴിമതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയത് ജേക്കബ് തോമസിന് ഏറെ ആശ്വാസം നൽകുന്നതാണ്.