Crime
പെരിയ ഇരട്ടക്കൊല കേസിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സി.പി.എം. പ്രവർത്തകരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സി.പി.എം. പ്രവർത്തകരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രൻ, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. സി.ബി.ഐ ഡിവൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ നാളെ എറണാകുളം സി.ജെ.എം. കോടതിയിൽ ഹാജരാക്കും.
സി.പി.എം. പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും കാസർകോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി സി.ബി.ഐ. ചോദ്യംചെയ്തിരുന്നു. തുടർന്നാണ് അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2019 ഫെബ്രുവരി 17-നാണ് കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിൽ സി.പി.എം. ഏരിയ സെക്രട്ടറിയെയും ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെയും ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി കേസ് സി.ബി.ഐ.യ്ക്ക് വിടുകയായിരുന്നു. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തതോടെയാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്.