Crime
ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. അർധരാത്രി സിറ്റിങ് നടത്തിയായിരുന്നു ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്

കൊച്ചി: വെള്ളത്തിന്റെ പണം അടയ്ക്കാതെ തീരം വിടാനുള്ള ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. അർധരാത്രി സിറ്റിങ് നടത്തിയായിരുന്നു ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ അർധരാത്രി സിറ്റിങ് നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കൊച്ചി തുറമുഖത്തുള്ള എം വി ഓഷ്യൻ റൈസ് എന്ന ചരക്ക് കപ്പലിന്റെ യാത്രയാണ് ഹൈക്കോടതി തടഞ്ഞത്.
കപ്പലിന് വെള്ളം നൽകിയ സ്വകാര്യ കമ്പനിക്ക് രണ്ടരകോടി രൂപയാണ് നൽകാനുണ്ടായിരുന്നത്. എന്നാൽ ഈ പണം നൽകാതെ ഇന്ന് രാവിലെ തുറമുഖം വിടാനായിരുന്നു കപ്പൽ അധികൃതരുടെ നീക്കം. ഇതിനിടെ വെള്ളം നൽകിയ കമ്പനി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് അർധരാത്രി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രാത്രി തന്നെ സിറ്റിങ് നടത്തിയത്.
കപ്പൽ അധികൃതർ നൽകാനുള്ള രണ്ടരക്കോടി രൂപ രണ്ടാഴ്ചക്കകം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവ്. രണ്ടാഴ്ചക്കകം ഈ തുക ലഭിച്ചില്ലെങ്കിൽ കപ്പൽ ലേലം ചെയ്യുന്നതിനുള്ള നടപടിയിലേക്ക് ഹർജിക്കാരന് കടക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.