Crime
ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുത്ത സംഭവത്തിൽ പോലീസുകാരനെ പിരിച്ചുവിട്ടേക്കും

ഇടുക്കി: ആർഎസ്എസ് നേതാക്കളുടേയും പ്രവർത്തകരുടേയും വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുത്ത സംഭവത്തിൽ
കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ അനസിനെ പിരിച്ചുവിട്ടേയ്‌ക്കും.അന്വേഷണ റിപ്പോർട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിയ്‌ക്ക് കൈമാറി. പോലീസുകാരനെതിരായ ആരോപണം ശരിവെയ്‌ക്കുന്ന തരത്തിലുള്ളതാണ് റിപ്പോർട്ട്. സംഭവത്തിൽ സസ്‌പെൻഷനിൽ കഴിയുകയാണ് കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ അനസ് . അനസിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
തൊടുപുഴയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കാണ് ഇയാൾ ആർഎസ്എസിന്റെ വിവരങ്ങൾ ചോർത്തിക്കൊടുത്തത്. പോലീസ് ഡാറ്റ ബേസിൽ നിന്നാണ് ഇയാൾ വിവരങ്ങൾ ചോർത്തിയത്. പ്രത്യേകം ശ്രദ്ധ നൽകേണ്ടവർ എന്ന പേരിൽ പോലീസ് ശേഖരിച്ച ആർഎസ്എസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിവരങ്ങളാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഇയാൾ ചോർത്തി നൽകിയത്.
പോപ്പുലർ ഫ്രണ്ട് ഭീഷണിയുള്ളതിനാൽ, സുരക്ഷ നൽകേണ്ട ഗണത്തിൽ പെടുത്തിയാണ് പോലീസ് ആർഎസ്എസ് പ്രവർത്തകരുടെ പേര് വിവരങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് മുഖേന ശേഖരിക്കുന്നത്. ഇങ്ങിനെ ശേഖരിച്ച വിവരങ്ങൾ ആണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കൈമാറിയത്.
പോലീസ് ശേഖരിച്ച രഹസ്യവിവരങ്ങൾ അനസ് പികെ തന്റെ ഔദ്യോഗിക ഡൊമെയ്ൻ ഐഡി ഉപയോഗിച്ച് പേഴ്സണൽ മൊബൈലിലേക്ക് മാറ്റുകയും, പോപ്പുലർ ഫ്രണ്ട് നേതാവിന്റ മൊബൈലിലേക്ക് അയച്ചു നൽകുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. ഒരു കേസിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളെക്കുറിച്ചുളള അന്വേഷണത്തിലാണ് അനസിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്.