KERALA
ഗവർണർക്കെതിരേ വീണ്ടും രൂക്ഷവിമർശനവുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ വീണ്ടും രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആവശ്യമില്ലാത്ത ആർഭാടമാണ് ഗവർണർ എന്നും 157 സ്റ്റാഫുള്ള രാജ്ഭവനിൽ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. ഗവർണർ മൂന്നാറിലേക്കും ലക്ഷദ്വീപിലേക്കും നടത്തിയ യാത്രയുടെ ചെലവിനെ കുറിച്ച് ഞങ്ങളാരും ഒന്നും ചോദിക്കുന്നില്ലല്ലോ. വിവരാവകാശ നിയമം ഉപയോഗിച്ച് മാധ്യമപ്രവർത്തകർ അന്വേഷിച്ചാൽ ചെലവിന്റെ വിവരങ്ങൾ ലഭിക്കുമെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെ 176-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാന മന്ത്രിസഭ പാസാക്കികൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാൻ ബാധ്യതപ്പെട്ടയാളാണ്. അതു പശ്ചിമ ബംഗാളിലെ ഒരു കേസിൽ സുപ്രീം കോടതി ഈ അടുത്തുതന്നെ വിധിച്ചിട്ടുണ്ട്. ആ ബാധ്യത അദ്ദേഹം നിർവഹിക്കേണ്ടതാണ്. അതു ചെയ്തില്ലെങ്കിൽ രാജിവെച്ച് പോകേണ്ടി വരുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഗവർണർക്ക് എന്തും പറയാം എന്ന് ചിന്തിക്കുന്നതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം ഒരു ഭരണഘടനാ സ്ഥാപനമാണ്. അദ്ദേഹത്തിന്റെ ജോലികൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിനപ്പുറത്തേക്ക് കടന്നുള്ള പ്രതികരണങ്ങളെ ഗൗരവമായി എടുക്കേണ്ടതില്ല.പേഴ്സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ഇടപെടാൻ ഗവർണർക്ക് ഒരു അധികാരവുമില്ലെന്നു o അത് എക്സിക്യൂട്ടീവിന്റെ അധികാരത്തിൽ പെട്ടതാണെന്നും കാനം കൂട്ടിച്ചേർത്തു.