Crime
ഡൽഹിയിൽ മാർച്ച് നടത്തിയ യു ഡി എഫ് എം പിമാരെ പൊലീസ് വളഞ്ഞിട്ട് തല്ലി.

ന്യൂഡൽഹി: സിൽവർ ലൈനിനെതിരെ ഡൽഹിയിൽ മാർച്ച് നടത്തിയ യു ഡി എഫ് എം പിമാരെ പൊലീസ് വളഞ്ഞിട്ട് തല്ലി. പാലർലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലേക്ക് മാർച്ച് നടത്തിയ അംഗങ്ങളെ തടഞ്ഞ പൊലീസ് യാതൊരു പ്രകോപനമില്ലാതെ ഹൈബി ഈഡന്റെ മുഖത്തടിക്കുകയായിരുന്നു. ടി എൻ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളുകയും ബെന്നി ബഹനാന്റെ കോളറിൽ പിടിച്ചുവലിക്കുകയും ചെയ്തു. തന്നെ പുരുഷ പൊലീസുകാർ മർദ്ദിച്ചുവെന്ന് രമ്യാഹരിദാസ് പരാതിപ്പെട്ടു..
വിജയ് ചൗക്ക് ഭാഗത്ത് എം പിമാർ പ്രതിഷേധം നടത്തുന്നത് സർവ്വസാധാരണമാണ്. പ്രതിഷേധം തടയാനെത്തിയ പൊലീസ് സംഘത്തിൽ വനിതകളാരും ഉണ്ടായിരുന്നില്ല.സിൽവർ ലൈൻ പദ്ധതിയിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാർലമെന്റിലേക്ക് പോകാനിരുന്ന എംപിമാർക്ക് നേരെയാണ് പൊലീസ് അതിക്രമം നടത്തിയത്. പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുകയായിരുന്നു എന്നാണ് ഹൈബി ഈഡന്റെ നോട്ടീസിൽ പറഞ്ഞിരുന്നത്. കേരളം മുഴുവൻ പദ്ധതിക്കെതിരാണെന്നും എംപി നോട്ടീസിൽ ചുണ്ടിക്കാട്ടിയിരുന്നു