KERALA
സ്വന്തം ഓഫീസില്‍ ഏറ്റവും അധികാരങ്ങളുള്ള ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈകുന്നേരം ആകുമ്പോള്‍ എങ്ങോട്ടാണ് പോയിരുന്നതെന്ന് പിണറായി അന്യേഷിച്ചോ യെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം:കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിന് കാലം കണക്ക് ചോദിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടിയന്തിര പ്രമേയ ചർച്ചയിൽ ചൂണ്ടിക്കാട്ടി
. സ്വപ്‌ന പറയുന്നത് കള്ളമാണെന്ന് പറയാന്‍ ഇവരിറക്കിയ ആളുടെ പേര് കേട്ടാല്‍ തന്നെ ചിരിവരും. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള ആളാണ് സ്വപ്നയെന്നും സതീശന്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു തവണ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് തങ്ങള്‍മുമ്പ് നോട്ടീസ് നല്‍കിയെന്നും ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നും വി.ഡി.സതീശന്‍ പറഞ്ഞു. ഈ ആരോപണങ്ങളില്‍ ഏതെങ്കിലും ഒരു കഥ യുഡിഎഫ് മെനഞ്ഞുണ്ടാക്കിയതാണെന്ന് പറയുമോ. ഇതെല്ലാം സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ ഉണ്ടായതാണോയെന്നും സതീശന്‍ ചോദിച്ചു.
‘ഞങ്ങള്‍ കൊണ്ടുവന്നതാണോ സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും കയറി ഇറങ്ങി നടന്ന ആളല്ലേ സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അമിതാധികാരം ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹയാത്രിക. അങ്ങ് ഭയങ്കര കരുത്തനായ മുഖ്യമന്ത്രി ആണെന്നാണ് ഇവിടെ എല്ലാവരും പറയുന്നത്. സ്വന്തം ഓഫീസില്‍ ഏറ്റവും അധികാരങ്ങളുള്ള ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈകുന്നേരം ആകുമ്പോള്‍ എങ്ങോട്ടാണ് പോയിരുന്നതെന്ന് അങ്ങ് ഏതെങ്കിലും ദിവസം അന്വേഷിച്ചിട്ടുണ്ടോ..എല്ലാ ദിവസവും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേരളത്തിലെ മുഖ്യമന്ത്രിക്ക് ലഭിക്കും. അങ്ങയുടെ ഓഫീസില്‍ ഇതുപോലുള്ള നിഴല്‍ സ്വഭാവമുള്ള വ്യക്തികളുമായി ഒരുമിച്ച് യാത്ര ചെയ്യുകയും ഒരുമിച്ച് നടക്കുകയും ഒരുമിച്ച് ഉണ്ണുകയും ചെയ്ത് രാത്രി രണ്ട് മണിക്കാണ് പിരിഞ്ഞിരുന്നത് എന്ന് അങ്ങ് അറിഞ്ഞിരുന്നോ..അവിടെ രാമായണം വായിക്കുകയായിരുന്നോ. രാത്രി രണ്ടു മണി വരെ രാമായണം വായിക്കുകയായിരുന്നോ.മുഖ്യമന്ത്രിക്ക് തതുല്യമായ അധികാരം ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇങ്ങനെ ചെയ്തിരുന്നത്. എന്നിട്ട് ഒന്നര ലക്ഷം രൂപയോളം ശമ്പളത്തിന് മുഖ്യമന്ത്രിയുടെ വകുപ്പില്‍ അവര്‍ക്ക് ജോലിയും നല്‍കി. കുറച്ച് കൂടി കൂടിയിരുന്നെങ്കില്‍ ചീഫ് സെക്രട്ടറിയുടെ ശമ്പളത്തിന്റെ അടുത്ത് വരും. അത്രയും വലിയ ശമ്പളത്തിന് ആളെ വെച്ചിട്ട് നിങ്ങള്‍ അറിഞ്ഞില്ല. എന്നിട്ടാണ് അവരാണ് ഇപ്പോള്‍ എല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്’ സതീശന്‍ പറഞ്ഞു.
സ്വപ്‌നക്കെതിരെ ജലീല്‍ കൊടുത്ത പരാതിയില്‍ സാക്ഷി സരിത നായരാണ്. സോളാര്‍ കേസില്‍ നിങ്ങളുടെ ആഭ്യന്തരം അന്വേഷിച്ചിട്ട് ഇതുവരെ ഒരു കുറ്റപത്രം പോലും നല്‍കാന്‍ സാധിച്ചിട്ടില്ല. എന്നിട്ട് ആ കേസില്‍ നിങ്ങള്‍ക്ക് വിശ്വാസ്യതയുള്ള സരിതയെ വിളിച്ച് വരുത്തി. എന്നിട്ട് ഇപ്പോള്‍ നിങ്ങള്‍ സ്വപ്‌ന സുരേഷിന്റെ വിശ്വാസ്യതയെ കുറിച്ച് സംസാരിക്കുന്നു. ഞങ്ങള്‍ക്ക് ചിരിയാണ് വരുന്നത്. സ്വപ്‌ന കള്ളമാണ് പറയുന്നതെന്ന് വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ അവതരിപ്പിച്ച ആളെ കാണുമ്പോഴാണ് ചിരി വരുന്നതെന്നും സതീശന്‍ പറഞ്ഞു.