KERALA
സജി ചെറിയാൻ രാജിവയ്ക്കണമെന്ന് വി.ഡി സതീശൻ. ഗവർണർ വിശദീകരണം തേടി

തിരുവനന്തപുരം: ഭരണഘടനയേയും ഭരണഘടനാ ശിൽപ്പികളെയും അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രി രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ പുറത്താക്കണമെന്നും കേസെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ മഹത്വം എന്താണെന്ന് മന്ത്രിക്ക് അറിയാമോയെന്ന് സതീശൻ ചോദിച്ചു. മന്ത്രി ഭരണഘടനയേയും ഭരണഘടനാ ശിൽപ്പികളെയും അവഹേളിച്ചിരിക്കുകയാണ്. ഭരണഘടനാ സംവിധാനങ്ങളെ ആകെ അപകീർത്തിപ്പെടുത്തി.
മതേതരത്വവും ജനാധിപത്യവും അദ്ദേഹത്തിന് പുച്ഛമാണ്. ഇവയെ കുന്തംകൊടചക്രമൊക്കെ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. സർക്കാരിനെതിരായ സ്വർണക്കടത്ത് കേസിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മനപൂർവം നടത്തിയ പ്രസ്താവനയാണിത്.
എന്നാൽ അതിനു വേണ്ടി ഭരണഘടനയേയും ഭരണഘടനാ ശിൽപ്പികളെയും അവഹേളിച്ചത് ക്രൂരമായിപ്പോയെന്നും സതീശൻ പറഞ്ഞു. മന്ത്രിക്കെതിരെ സർക്കാർ, നടപടി എടുത്തില്ലെങ്കിൽ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചുള്ള സജി ചെറിയാന്റെ പ്രസംഗം ഗുരുതര സത്യപ്രതിജ്ഞാ ലംഘനമെന്ന് ജസ്റ്റിസ് ബി.കെമാൽ പാഷ. അക്ഷരാഭ്യാസമുള്ള ആരും പറയാത്ത കാര്യമാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തേക്കാൾ നാലിരട്ടി ഗുരുതരമായ പ്രസംഗമാണിത്. മന്ത്രി സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അവകാശമില്ല. പ്രസംഗം രാജ്യദ്രോഹമെന്നും കെമാൽ പാഷ പ്രതികരിച്ചു.
അതിനിടെ മന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് ഗവർണർ വിശദീകരണം തേടി. ഗവർണർ വൈകിട്ട് മാധ്യമങ്ങളെ കാണും.