KERALA
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോദി ഭരണത്തിന്റെയും ബി ജെ പിയുടെയും ചട്ടുകമായി മാറിയെന്നു കോടിയേരി

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ ഡി എഫ് സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പിയും മോദി സർക്കാരും ശ്രമിക്കുന്നുവെന്നും ഇതിനായി കേന്ദ്ര ഏജൻസികളെയും ഗവർണറെയും ഉപയോഗിച്ചെന്നുമാണ് ആരോപണം.
ജനകീയ സർക്കാരിനെ വളഞ്ഞ വഴിയിലൂടെയാണ് അട്ടിമറിക്കാൻ നോക്കുന്നത്. സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോദി ഭരണത്തിന്റെയും ബി ജെ പിയുടെയും ചട്ടുകമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിമർശനം.
‘ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണ്. അതിന്റെ ഭാഗമാണ് ഓർഡിനൻസിൽ ഒപ്പിടില്ല എന്ന ഗവർണറുടെ ശാഠ്യം. ഇതിലൂടെ ആരിഫ് മുഹമ്മദ് ഖാൻ മോദി ഭരണത്തിന്റെയും ബിജെപിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നതാണ് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്‌കർഷിക്കുന്നതെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.