KERALA
ഉപയോഗ ശേഷം വലിച്ചെറിയുകയെന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ജീവിതത്തെ സ്വാധീനിച്ചുവെന്ന് കോടതി

കൊച്ചി: ഇന്നത്തെ തലമുറ ജീവിതം ആസ്വദിക്കുന്നതിന് തടസമായി വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുകയാണെന്നും കോടതി നിരീക്ഷിച്ചു. ആലപ്പുഴ സ്വദേശിയുടെ വിവാഹമോചന ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
വിവാഹ മോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമർശം.
ഉപയോഗ ശേഷം വലിച്ചെറിയുകയെന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ജീവിതത്തെ സ്വാധീനിച്ചു. കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാൽ ഇന്ന് ഭാര്യ ആനാവശ്യമാണെന്ന ചിന്ത വർദ്ധിച്ചു. സ്വാർത്ഥമായ ചില താത്പര്യങ്ങൾക്കും വിവാഹേതര ബന്ധങ്ങൾക്കും വേണ്ടി ദാമ്പത്യ ബന്ധം വേണ്ടെന്ന് വയ്‌ക്കുന്നതുമാണ് പുതിയ ചിന്തയെന്നും കോടതി നിരീക്ഷിച്ചു.