Connect with us

Crime

ആസാദ് കശ്മീർ പരാമർശം കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ ദല്‍ഹി കോടതി ഉത്തരവ്

Published

on

ന്യൂദല്‍ഹി:കശ്മീരിനെ ആസാദ് കശ്മീരെന്ന് പ്രസ്താവന നടത്തിയതില്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ ദല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവ്. ദല്‍ഹി പോലീസിനാണ് കോടതിയുടെ നിര്‍ദേശം. പ്രസക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി ഉത്തരവ്. അന്തിമ ഉത്തരവിനായി ഹര്‍ജി വീണ്ടും മറ്റന്നാള്‍ പരിഗണിക്കും. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ആസാദ് കശ്മീരെന്ന് പ്രസ്താവന നടത്തിയത്. പോലീസ് സുരക്ഷയില്‍ കശ്മീര്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു ഈ പ്രസ്താവന. തിലക് മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനായ ജി.എസ്. മണിയാണ് ജലീലിനെതിരെ പരാതി നല്‍കിയത്. ജമ്മുവും, കശ്മീര്‍ താഴ് വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍. കശ്മീരില്‍ നിന്നും വേര്‍പെട്ട ഭാഗം പാക് അധീന കശ്മീര്‍ ആസാദ് കശ്മീരെന്ന് അറിയപ്പെട്ടിരുന്നതെന്നായിരുന്നു ജലീലിന്റെ പ്രസ്താവന.

കശ്മീരിന്റെ എല്ലായിടത്തും പട്ടാളക്കാരാണെന്നും പതിറ്റാണ്ടുകളായി കശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണെന്നും കേന്ദ്ര സര്‍ക്കാരിനേയും ജലീല്‍ വിമര്‍ശിക്കുന്നുണ്ട്. വിഭജന കാലത്ത് നല്‍കിയ സ്വതന്ത്ര പദവി സമ്മതം കൂടാതെ എടുത്തു മാറ്റിയതില്‍ കശ്മീര്‍ ജനതയ്ക്ക് ദുഃഖമുണ്ട്. എന്നാല്‍ സ്വസ്ഥത തകര്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമല്ല. വിഭജന കാലത്ത് പാകിസ്താനൊപ്പം ചേര്‍ക്കപ്പെട്ട ഭാഗം ആസാദ് കശ്മീര്‍ എന്നാണ് അറിയപ്പെട്ടത്. സിയാഉല്‍ ഹഖ് പാക് പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നുമായിരുന്നു ജലീലിന്റെ പ്രസ്താവന. ഇതിനെതിരെ ബിജെപി രംഗത്ത് എത്തുകയും എംഎല്‍എയുടേത് രാജ്യവിരുദ്ധ പ്രസ്താവനയാണെന്നും അറിയിച്ചു. ആസാദ് കശ്മീര്‍ പ്രസ്താവന വിവാദമായതോടെ പോസ്റ്റ് കെ.ടി. ജലീല്‍ പിന്‍വലിച്ചിരുന്നു. കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ താനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് ശ്രദ്ധയില്‍ പെട്ടു. ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനമായി പിന്‍വലിച്ചതായാണ് ജലീല്‍ അറിയിച്ചത്.

Continue Reading