Crime
നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികൾ കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഭക്ഷിച്ചു

പത്തനംതിട്ട: കേരളത്തെ വിറങ്ങലിപ്പിച്ച ഇലന്തൂരിലെ നരബലി സംബന്ധിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നരബലിക്ക് ശേഷം കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മാംസം പാചകം ചെയ്ത് ഭക്ഷിച്ചുവെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. ആയുരാരോഗ്യത്തിന് വേണ്ടി മൃതദേഹങ്ങളില്‍നിന്ന് മാംസം ഭക്ഷിക്കാന്‍ ഷാഫി നിര്‍ദേശിച്ചത് അനുസരിച്ചാണ് പാചകം ചെയ്ത കഴിച്ചതെന്ന് ചോദ്യംചെയ്യലില്‍ ലൈലയാണ് പോലീസിനോട് വെളിപ്പെടുത്തിയത്.
ക്രൂരമായ കൊലപാതകത്തിന് ശേഷം പത്മയുടെയും റോസ്ലിയുടെയും മൃതദേഹത്തില്‍നിന്ന് അറുത്തെറുത്ത മാംസം പ്രതികള്‍ പ്രത്യേകം മാറ്റിവെച്ചിരുന്നു. രണ്ട് മൃതദേഹങ്ങളും വീട്ടുവളപ്പില്‍ കുഴിച്ചിട്ട ശേഷമാണ് ആയുസ് കൂട്ടാന്‍ മാറ്റിവെച്ച മാംസം കഴിക്കണമെന്ന് ഷാഫി നിര്‍ദേശിച്ചത്. മാംസം പച്ചയ്ക്ക് കഴിക്കാനാണ് ഷാഫി നിര്‍ബന്ധിച്ചത്. ഇതിനായി മാംസം പൂജ ചെയ്തതിന് ശേഷമാണ് ഷാഫി ദമ്പതികള്‍ക്ക് നല്‍കിയത്. കൊല നടത്തിയ അന്നുതന്നെ ഇരുവരുടെയും മാസം സ്വന്തം വീട്ടില്‍ പാകം ചെയ്ത് ലൈലയും ഭഗവല്‍സിങ്ങും ഭക്ഷിക്കുകയായിരുന്നു.
മാംസം പൂര്‍ണമായും കഴിക്കണമെന്നും ഷാഫി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പാചകം ചെയ്ത മാംസം കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന കാര്യത്തെക്കുറിച്ചുപോലും പ്രതികള്‍ ആലോചിച്ചിരുന്നു. എന്നാല്‍ കുടുംബങ്ങള്‍ ആരും നാട്ടില്‍ ഇല്ലാത്തതിനാല്‍ അതിന് സാധിച്ചില്ലെന്നും പ്രതികള്‍ പോലീസിന് മൊഴി നൽകി.