Crime
യുവതിയെ മർദിച്ചെന്ന പരാതിയിൽ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി

കൊച്ചി: സുഹൃത്തായ യുവതിയെ മർദിച്ചെന്ന പരാതിയിൽ ഫെയ്സ് ബുക്ക് പ്രതികരണവുമായി പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ക്രിമിനലുകൾക്ക് ജൻഡർ വ്യത്യാസമില്ല എന്ന് മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് താൻ അനുസരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. താൻ വിശ്വസിക്കുന്ന ദൈവം മാത്രമാണ് തുണയെന്നും തട്ടിപ്പ് വശമില്ലെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
നിയമവിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി.
അദ്ധ്യാപികയായ യുവതിയാണ് എം എൽ എയ്‌ക്കെതിരെ പരാതി നൽകിയത്.കഴിഞ്ഞ മാസം 14-നാണ് എൽദോസ് കുന്നപ്പിള്ളിയും യുവതിയും കോവളത്തെ ഹോട്ടലിലെത്തിയത്. ഇരുവരും തമ്മിൽ അവിടെ വച്ച് വാക്കുതർക്കമുണ്ടായി. തിരിച്ചുപോകുന്നതിനിടെ കാറിൽവച്ച് തന്നെ മർദ്ദിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി.