Connect with us

Crime

ഇലന്തൂരിലെ വീട്ടുവളപ്പില്‍ ഇന്ന് ജെസിബി ഉപയോഗിച്ച് പരിശോധന, നീക്കം കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍

Published

on

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടബലിയില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. ഇരട്ടനരബലി നടന്ന വീട്ടില്‍ ഇന്ന് വിശദമായ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചു. വീട്ടുവളപ്പില്‍ കൂടുതല്‍ കുഴികളെടുത്ത് പരിശോധന നടത്തും. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായ്കളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് പൊലീസ് തയ്യാറെടുക്കുന്നത്.
വീട്ടുവളപ്പില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.മ റ്റേതെങ്കിലും മൃതദേഹങ്ങള്‍ മറവു ചെയ്‌തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചില്‍ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കില്‍ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പില്‍ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്.
നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളില്‍ നിന്നും കാര്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവല്‍ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതില്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. പ്രതികളെ മൂന്ന് പേരേയും ഇന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പും ഇന്ന് നടക്കും.
ഷാഫിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ അഭരണങ്ങള്‍ പണയപ്പെടുത്തിയതിന്റെ അടക്കം രേഖകളാണ് കിട്ടിയത്. ഷാഫിയുടെ കൊച്ചിയിലെ വീട്ടിലും ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.
പൊലീസ് കസ്റ്റഡിയിലുളള ഷാഫിയേയും ഭഗവത് സിംഗിനേയും ലൈലയേയും ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ തെളിവ് ശേഖരണം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് തമിഴ്‌നാട് സ്വദേശിനിയായ പദ്മയെ കൊലപ്പെടുത്തിയശേഷം ഇവരുടെ നാലര പവന്‍ ആഭരണങ്ങള്‍ കൊച്ചി ഗാന്ധി നഗറിലെ സ്ഥാപനത്തില്‍ പണയം വെച്ചെന്നാണ് ഷാഫിയുടെ മൊഴി. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം ഭാര്യയെ ചോദ്യം ചെയ്തു.
ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ആഭണങ്ങള്‍ പണയപ്പെടുത്തിയത്. ഇതില്‍ നാല്‍പതിനായിരം രൂപ വിവിധ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ഭാര്യയെ ഏല്‍പിച്ചു. വാഹന ഇടപാടില്‍ കിട്ടിയ പണമാണെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. ഇതുകൂടാതെ മറ്റ് ചില സ്വര്‍ണാഭരണങ്ങളും പണയം വെച്ചതിന്റെ രേഖകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇത് ആരുടെ ആഭരണങ്ങളാണ് എന്നത് സംബന്ധിച്ചാണ് അന്വേഷണം തുടരുന്നത്.
കൃത്യത്തിനായി ഇരകളെ കണ്ടെത്തുന്നതിനും അവരെ ഇലന്തൂരില്‍ എത്തിക്കുന്നതിനും ഉപയോഗിച്ച വാഹനങ്ങളുടെ രേഖകളും പരിശോധനയില്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ വാഹനങ്ങളൊന്നും ഷാഫിയുടെ പേരിലല്ല. അടുത്ത ഒരു ബന്ധുവിന്റെ പേരിലെന്നാണ് മൊഴി . ഇക്കാര്യത്തിലും അന്വേഷണം തുടരുകയാണ്. ഇതിനിടെ ഷാഫിയുടെ കൊച്ചി നഗരത്തിലെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.
ചോദ്യം ചെയ്യലിന്റെ പുരോഗതി അനുസരിച്ചാവും തെളിവെടുപ്പെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ കൂടുതല്‍ സ്ത്രീകളെ ഷാഫി ഇരകളാക്കിയിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Continue Reading