Crime
സിപിഎമ്മിന് വിശദീകരണം നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍. ‘പ്രചരിക്കുന്ന കത്ത് ഞാന്‍ തയ്യാറാക്കിയതല്ല

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ താത്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ ശുപാര്‍ശചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്നത് സംബന്ധിച്ച ആരോപണത്തില്‍ സിപിഎമ്മിന് വിശദീകരണം നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍. ‘പ്രചരിക്കുന്ന കത്ത് ഞാന്‍ തയ്യാറാക്കിയതല്ല. നിയമനടപടി സ്വീകരിക്കും’ എന്നാണ് ആര്യാ രാജേന്ദ്രന്‍ വിശദീകരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ആര്യ വിശദീകരണം നല്‍കിയത്.
താത്കാലിക തസ്തികകളിലേക്ക് പാർട്ടി പ്രവർത്തകരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് ആനവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ എഴുതിയത് എന്ന നിലയിലാണ് കത്ത് പ്രചരിപ്പിക്കപ്പെട്ടത്. കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തില്‍ 295 ദിവസവേതന തസ്തികകളിലേക്കുള്ള മുന്‍ഗണനാപ്പട്ടിക ആവശ്യപ്പെട്ടായിരുന്നു വിവാദ കത്ത്.
നവംബര്‍ ഒന്ന് തീയതിവെച്ച്, മേയറുടെ ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ ഒപ്പോടുകൂടിയായിരുന്നു കത്തെഴുതിയിരുന്നത്. പാര്‍ട്ടി സഹയാത്രികരുടെ വാട്സാപ്പ് ഗ്രൂപ്പുകള്‍വഴി പ്രചരിച്ച കത്ത് പുറത്തായതോടെ കനത്തപ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മേയറുടെ വിശദീകരണം. അതേസമയം, മേയർ ഇത് സംബന്ധിച്ച് ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.കത്ത് പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണെന്ന പ്രചരണം ശക്തമാണ്.