KERALA
ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുന്നതായി കെ സുധാകരൻ.

കണ്ണൂർ: ആർഎസ്എസുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഇന്ത്യയിൽ ഏത് പാർട്ടിക്കും മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. അത് നിഷേധിച്ചാൽ സംരക്ഷിക്കുമെന്നും കണ്ണൂരിൽ എം വി രാഘവൻ അനുസ്‌മരണ പരിപാടിയിൽ സുധാകരൻ വ്യക്തമാക്കി.
ആർഎസ്‌എസ് ശാഖകൾ സിപിഎം തകർക്കാൻ ശ്രമിച്ചപ്പോൾ ആളെ വിട്ടുനൽകി സംരക്ഷിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ശാഖകളെയാണ് ഇപ്രകാരം സംരക്ഷിച്ചത്. ആർഎസ്‌എസ് ആഭിമുഖ്യമല്ല, മൗലികാവകാശങ്ങൾ തകരാതിരിക്കാൻ വേണ്ടി ജനാധിപത്യ വിശ്വാസിയെന്ന നിലയിലാണ് അപ്രകാരം ചെയ്‌തത്. സി.പി.എമ്മിനും പ്രവർത്തന സ്വാതന്ത്രം നിഷേധിച്ചാൽ സംരക്ഷണം നൽകും. എന്നാൽ ആർഎസ്എസ് രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകണോ വേണ്ടയോ എന്ന് ആലോചിക്കാനുള്ള ബുദ്ധിയും രാഷ്ട്രീയ ബോധവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.