KERALA
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികമെന്ന് വി ഡി സതീശൻ
കൊച്ചി: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണ്. ആ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം തൃപ്തികരമല്ല. മുഖ്യമന്ത്രി റിപ്പോർട്ടിൽ കെെ കടത്തിയെന്നും വി ഡി സതീശൻ ആരോപിച്ചു. വിഷയം ഹെെക്കോടതിയുടെ പരിഗണനയിൽ ആണെന്നും കോടതി കുറ്റവിമുക്തനാക്കാതെ സജി ചെറിയാനെ മന്ത്രിയാക്കരുതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
‘സജി ചെറിയാൻ കേസിൽ ജുഡീഷ്യൽ നടപടി പൂർണമായിട്ടില്ല. എന്തിനാണ് തിരക്ക് കൂട്ടുന്നത്. ഭരണഘടനയെ വിമർശിച്ചിട്ടില്ലെങ്കിൽ എന്തിനാണ് സജി ചെറിയാൻ രാജി വച്ചത്? സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ, വിമർശനമാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്, എം വി ഗോവിന്ദൻ അല്ലെന്നും വി ഡി സതീശൻ പറഞ്ഞു.
