KERALA
കണ്ണൂരിൽ പട്ടാപകൽ ഓടുന്ന കാറിന് തീ പിടിച്ച് രണ്ട് പേർ മരിച്ചത് ഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ: കണ്ണൂരിൽ പട്ടാപകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം 2 പേർ മരിച്ചത് ഷോർട്ട് സർക്യൂട്ട് ആണെന്ന് സംശയം. കുറ്റ്യാട്ടുർ സ്വദേശി റിഷ (26), ഇവരുടെ ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് വെന്തുമരിച്ചത്. പ്രസവ വേദനയെ തുടർന്ന് റിഷയെ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുന്‍പായി കാർ കത്തുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപടരാന്‍ കാരണം എന്നാണ് നിഗമനം. കാറിന്‍റെ പിന്‍ഭാഗത്തു നിന്നാണ് തീ പടർന്നത്. കാറിൽ ഒരു കുട്ടിയടക്കം 6 പേരുണ്ടായിരുന്നു. പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല.
കാറിന് തീപിടിച്ച് അൽപ്പസമയത്തിനുളളിൽ ഡ്രൈവർ പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന 4 പേർ രക്ഷപ്പെട്ടത്. എന്നാൽ മുൻ വശത്തെ ഡോർ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് 100 മീറ്ററോളം മാറി ഫയർ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും 2 പേരെയും രക്ഷിക്കാനായില്ല. ഇവർ സഞ്ചരിച്ച കാർ രണ്ടു വർഷം മാത്രം പഴക്കമുള്ള എസ് പ്രസോ കാറാണ്.