Connect with us

Crime

ചിന്തയെ പിടിമുറുക്കി വീണ്ടും വിവാദം.കൊല്ലത്തെ ആഢംബര ഹോട്ടലില്‍ ഒന്നേമുക്കാല്‍ വര്‍ഷം 38 ലക്ഷം നൽകി താമസിച്ചതായി പരാതി

Published

on

കൊല്ലം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ വീണ്ടും വിവാദം. കൊല്ലത്തെ ആഢംബര ഹോട്ടലില്‍ ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇതു മായ് ബന്ധപ്പെട്ട് ഇ.ഡിക്കും വിജിലന്‍സിനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. 38 ലക്ഷം രൂപ വാടക നല്‍കിയാണ് ചിന്ത താമസിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം തങ്കശ്ശേരിയിലുള്ള റിസോര്‍ട്ടില്‍ ഒന്നേമുക്കാല്‍ വര്‍ഷത്തോളം ചിന്തയും അമ്മയും താമസിച്ചതായാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

ദിവസവാടക 8,490 രൂപ വരുന്ന മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ചിന്തയുടെ താമസം. ഇത്രയും വാടക കണക്കാക്കുമ്പോള്‍ ഒന്നേമുക്കാല്‍ വര്‍ഷത്തേക്ക് 38 ലക്ഷം രൂപ വാടക നല്‍കേണ്ടി വരും. ഇത്രയും പണം എവിടെ നിന്നാണ് ലഭിച്ചതെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.

എന്നാല്‍, അമ്മയുടെ ചികിത്സയ്ക്കുവേണ്ടിയാണ് സ്ഥലത്ത് താമസിച്ചതെന്നാണ് ചിന്തയുടെ വാദം. തന്റെ വീട് പുതുക്കി പണിയുകയായിരുന്നതിനാല്‍ താമസിക്കാന്‍ മറ്റ് സ്ഥലങ്ങളില്ലായിരുന്നു. 22,000 രൂപ മാസവാടക മാത്രമാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ചിന്ത വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു. യുവജന കമ്മീഷന്‍ അധ്യക്ഷ പദവിയില്‍ ഉയര്‍ന്ന ശമ്പളം, ഗവേഷണപ്രബന്ധത്തിലെ കോപ്പിയടി എന്നീ ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തത്.

Continue Reading