Crime
മൊഴി ആവർത്തിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ്. മനസ് തുറക്കാതെ ശിവ ശങ്കർ
കൊച്ചി: തിരുവനന്തപുരത്ത് ലോക്കർ തുറന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ആവർത്തിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ . സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും മൊഴിനൽകിയിട്ടുണ്ട്.കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഇന്നലെയാണ് വേണുഗോപാലിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തത്. ഇത് പത്തുമണിക്കൂർ നീണ്ടു.
ലോക്കറിൽ സൂക്ഷിക്കാനുള്ള പണവുമായി ശിവശങ്കർ തന്റെ വീട്ടിലെത്തിയെന്ന് വേണുഗോപാൽ വെളിപ്പെടുത്തിയതായാണ് വിവരം. ലോക്കർ തുടങ്ങിയതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് ശിവശങ്കർ ആവർത്തിക്കുന്നതിനിടെയാണ് വേണുഗോപാൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി മൊഴി നൽകിയത്. ഇതോടെ ശിവശങ്കർ കൂടുതൽ കുരുക്കിലായിരിക്കുകയാണ്.അറസ്റ്റിലായ ശിവശങ്കർ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വന്നതോടെയാണ് വേണുഗോപാലിനൊപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചത്.ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന ഇത് പിൻവലിച്ചു. പലപ്പോഴും കൂടുതൽ പണം കൊണ്ടുവച്ചു. അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ കുറച്ച് സ്വർണാഭരണങ്ങൾ ലോക്കറിലുണ്ടെന്നായിരുന്നു സ്വപ്ന പറഞ്ഞത്.കൂടുതൽ പണം ലോക്കറിലെത്തിയതോടെ, ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം ലോക്കറിന്റെ താക്കോൽ സ്വപ്‌നയിൽ നിന്ന് വാങ്ങിയെന്നും വേണുഗോപാൽ വെളിപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലുമായിരുന്നു ലോക്കറുകൾ. എത്രകോടികൾ ലോക്കറിലെത്തിയെന്ന് ഇനിവേണം കണ്ടെത്താൻ.ലൈഫ് പദ്ധതിയിലെ കോഴപ്പണം സ്വപ്നയുടെ ബാങ്ക് ലോക്കറിൽ ഒളിപ്പിച്ച അതിബുദ്ധിയാണ് ശിവശങ്കറിന് വിനയായത്. പിടിച്ചെടുത്ത ഒരു കോടി രൂപ നിർമ്മാണക്കമ്പനിയായ യൂണിടാക് നൽകിയ കോഴയാണെന്ന് ഇ ഡി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രളയബാധിതർക്ക് വീടുകളും ആശുപത്രികളും നിർമ്മിക്കാൻ കിട്ടിയ ഒരുകോടി ദിർഹത്തിന്റെ സംഭാവന സ്വകാര്യ കരാറുകാരിലെത്തിക്കാൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി ഇ.ഡി പറയുന്നു. യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയായ റെഡ്ക്രെസന്റ് സർക്കാരുമായി ധാരണാപത്രമൊപ്പിട്ടതിനു പിന്നാലെ, യു.എ.ഇ കോൺസൽ ജനറലുമായി കരാറുണ്ടാക്കാൻ സ്വകാര്യകമ്പനികളെ അനുവദിച്ചു. സി.എ.ജി ഓഡിറ്റൊഴിവാക്കി കോഴ തട്ടാനുള്ള തന്ത്രമായിരുന്നു ഇത്. ശിവശങ്കറിനുള്ള ഒരു കോടി കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദാണ് എത്തിച്ചത്
