Crime
ചിന്തയെ യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി അനുവദനീയമായതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് പരാതി
തിരുവനന്തപുരം: ചിന്ത ജെറോമിനെ യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. അനുവദനീയമായതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിലാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്
യുവാക്കളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കാന്‍ അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് 2014ല്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആക്റ്റ് പ്രകാരം സ്ഥാപിതമായിരിക്കുന്നത്. 2016 ഒക്ടോബർ നാലിനാണ് ചിന്താ ജെറോമിന്റെ നിയമനം ആദ്യം നടന്നത്. മൂന്ന് വർഷമാണ് നിയമന കാലാവധി. യുവജന കമ്മീഷൻ ആക്റ്റ് അനുസരിച്ച് രണ്ട് തവണയാണ് ഒരാൾക്ക് ഈ തസ്തികയിൽ നിയമനം നേടാനുള്ള അവകാശമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ചിന്താ ജെറോമിന് നിയമിച്ചിട്ട് ആറ് കൊല്ലം കഴിഞ്ഞു. പക്ഷേ, പദവി വിട്ടൊഴിയാന്‍ അവര്‍ തയ്യാറാകുന്നില്ല. പ്രവര്‍ത്തന കാലാവധി അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കുവാന്‍ മാത്രം പദവിയില്‍ തുടരുകയാണെന്നും പരാതിയിൽ പറയുന്നു.ശമ്പള വിവാദം, ആഡംബര റിസോര്‍ട്ടിലെ താമസ വിവാദം തുടങ്ങിയവയ്ക്ക് പിന്നാലെയാണ് ചിന്ത ജെറോമിനെ പുറത്താക്കണമെന്ന ആവശ്യവുമുയരുന്നത്. ചിന്ത ജെറോമിനെതിരെ പ്രതികരിച്ചതിന് തനിക്കെതിരെ വധഭീഷണി ഉണ്ടായി എന്ന് വിഷ്ണു സുനില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചിരിക്കുന്നത്.
