Connect with us

KERALA

പ്രതിപക്ഷം നടത്തിയത് ഉപരോധ സമരമാണെന്ന് സ്പീക്കർ എന്നാൽ തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നു പ്രതിപക്ഷം

Published

on

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എന്നാൽ തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രകോപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതിന് മറുപടി നൽകിയത്. വിഷയത്തിൽ ഇന്നും സഭയിൽ ബഹളം നടന്നു. ചോദ്യോത്തര വേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് ഇന്നത്തേയ്ക്ക് സഭ പിരിഞ്ഞു

ഇന്ന് രാവിലെ ചേർന്ന കക്ഷി നേതാക്കളുടെ യോഗത്തിലും പ്രതിപക്ഷം വാച്ച് ആന്റ് വാ‌ർഡിനും ഭരണകക്ഷി എംഎൽഎമാർക്കും എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം നടന്ന സംഘർഷം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും നിർഭാഗ്യകരമെന്നുമാണ് സ്പീക്കർ സഭയിൽ പറഞ്ഞത്. ഈ അഭിപ്രായത്തോട് പ്രതിപക്ഷ നേതാവും യോജിച്ചു. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ, പരിശോധിച്ച് നടപടിയെടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി. സമാന്തര സഭ ചേർന്നതിൽ നടപടി വേണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു.തുടർന്ന് സ്പീക്കർക്കെതിരെ വിമർശനവുമായി പ്രതിപക്ഷം എഴുന്നേറ്റു. അടിയന്തര പ്രമേയ നോട്ടീസ് തുടർച്ചയായി തള്ളുന്നുവെന്നായിരുന്നു പരാതി. പ്രതിപക്ഷ പ്രതിഷേധം അതിരുവിടുന്നുവെന്ന് ഭരണപക്ഷം വിമർശിച്ചു. സ്പീക്കറുടെ വഴി തടഞ്ഞില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. ഈ സമയത്താണ് തന്റെ ഓഫീസിന് മുന്നിൽ നടന്നത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ പറഞ്ഞത്. സ്പീക്കർ അവകാശം നിഷേധിക്കുന്നുവെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് നാല് പ്രതിപക്ഷ അംഗങ്ങൾക്ക് പരിക്കേറ്റെന്നും പറഞ്ഞു. രണ്ട് ഭരണപക്ഷ എംഎൽഎമാർക്കും വാച്ച് ആന്റ് വാർഡുമാർക്കുമെതിരെ നടപടി വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. സ്പീക്കർ ഇരിക്കുമ്പോൾ തന്നെ മുഖം മറച്ചു ബാനർ ഉയർത്തിയതിനും സഭയിലെ തന്റെ ഓഫീസിന് മുന്നിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പുറത്ത് പോയതിനും സ്പീക്കർ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.സാമാന്തര സഭ ചേർന്നിട്ടും, മൊബൈൽ വഴി ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടും കടുത്ത നടപടി ഉണ്ടായില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സഭാ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂർണമായും മറച്ചുവയ്ക്കുന്നുവെന്നും താൻ സംസാരിക്കുമ്പോൾ പോലും ഭരണപക്ഷത്തെയാണ് കാണിക്കുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു.

Continue Reading