KERALA
വണ്ടിത്താവളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

പാലക്കാട്: :വണ്ടിത്താവളം-തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ചുള്ളിപെരുക്കമേട് വില്ലേജോഫീസിന് മുൻവശത്തെ കയറ്റത്തിലായിരുന്നു അപകടം.
പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ (34), വണ്ടിത്താവളം അലയാർ കണ്ണപ്പന്റെ മകൻ കാർത്തിക് (22), തൃശ്ശൂർ പോർക്കളം മൂർക്കത്ത് വീട്ടിൽ അജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്റെ മകൻ ദിനേശ് (32), തൃശ്ശൂർ കുന്നംകുളം വേണുവിന്റെ മകൻ ദിനേശ് (27) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് തൃശ്ശൂരിലേക്ക് മാറ്റി.
അമിതവേഗമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങളിലൊന്നിൽ മൂന്നുപേരും മറ്റൊന്നിൽ രണ്ടുപേരുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സമീപവാസികളും നാട്ടുകാരും ചേർന്നാണ് എല്ലാവരെയും ആശുപത്രിയിലെത്തിച്ചത്. വെളിച്ചക്കുറവുള്ള പ്രദേശമാണിത്. മീനാക്ഷിപുരം-പാലക്കാട് റൂട്ടിലോടുന്ന ബസ്സിലെ കണ്ടക്ടറാണ് മരിച്ച രഘുനാഥൻ.