Connect with us

Crime

ഐജി പി.വിജയനെ സസ്‌പെന്റ് ചെയ്തതില്‍ ഐപിഎസുകാര്‍ക്കിടയില്‍ അതൃപ്തി.

Published

on

തിരുവനന്തപുരം : തീവ്രവാദ കേസിലെ പ്രതിയുടെ സഞ്ചാരവിവരം ചോര്‍ന്നതിന്റെ പേരില്‍ ഐജി പി.വിജയനെ സസ്‌പെന്റ് ചെയ്തതില്‍ ഐപിഎസുകാര്‍ക്കിടയില്‍ അതൃപ്തി. വിജയന് കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളച്ചുവെന്ന പേരില്‍ എടുത്ത നടപടി കടുത്തുവെന്നാണ് വിമര്‍ശനം. സേനക്കുള്ളിലെ ചേരിപ്പോരാണ് നടപടിക്ക് പിന്നിലെ യാഥാര്‍ത്ഥ കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
മികച്ച അന്വേഷണ ഉദ്യോഗസ്ഥന്‍, ചേലാമ്പര ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെ പ്രമാദമായ കേസുകള്‍ തെളിയിച്ച ഉദ്യോഗസ്ഥന്‍, രാജ്യത്തിന് മാതൃകയായ സ്റ്റുഡന്റ് പൊലിസ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍, പ്രധാന മന്ത്രി പോലും പ്രശംസിച്ച ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലക്കാരന്‍, അങ്ങനെ സേനയെ പല മേഖലയില്‍ പ്രശസ്തിയിലേക്ക് നയിച്ച പി വിജയനെതിരായ കടുത്ത നടപടിയിലെ അമ്പരപ്പിലാണ് പൊലീസുകാര്‍.
നടപടിക്ക് പിന്നാലെ സേനയിലെ ചേരിതിരിവും പടലപിണക്കങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്. എലത്തൂര്‍ ആക്രമണമുണ്ടായതിന് പിന്നാലെ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായ വിജയനും കോഴിക്കോടെത്തിയിരുന്നു. എടിഎസ് അന്വേഷണം തുടങ്ങിയ ശേഷമായിരുന്നു എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണം തുടങ്ങിയ ശേഷവും ഏകോപനത്തെ ചൊല്ലി എഡിജിപിയും ഐജിയും തമ്മില്‍ തര്‍ക്കങ്ങളുമുണ്ടായി. ഇതിനിടെയാണ് പ്രതിയെ കൊണ്ടുവന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തിയത്.
എടിഎസ് ഉദ്യോഗസ്ഥരാണ് പ്രതിയെ രത്‌നനഗിരിയില്‍ നിന്ന് കൊണ്ടു വന്നത്. ഇവരെ അന്വേഷണ ചുമതലയില്ലാത്ത ഐജിയും , ഗ്രേഡ് എസ്‌ഐയും വിളിച്ചത് സംശയാസ്പദമെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. ഇതിനിടെ കെബിപിഎസ് എംഡിയുടെ ചുമതലയുണ്ടായിരുന്ന പി വിജയന്‍ ലോട്ടറി അച്ചടിച്ചതില്‍ വീഴ്ച വരുത്തിയ 6 കുടുംബശ്രീ താല്‍ക്കാലിക തൊഴിലാളി കളെ പിരിച്ചു വിട്ടു. ഇതില്‍ യൂണിയനുകളുമായും തര്‍ക്കമുണ്ടായി.
പ്രധാന മന്ത്രിയുടെ മന്‍കിബാദിന്റെ കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള അനുമതി നിരസിച്ചതിന് പിന്നാലെയാണ് എല്ലാ ചുമതല കളില്‍ നിന്നും സര്‍ക്കാര്‍ മാറ്റിയ ശേഷം എഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വിവര ചോര്‍ച്ചയിലെ സംശയത്തിന്റെ മറവില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോട് കടുത്ത നടപടി വേണ്ടിയിരുന്നില്ലെന്ന് ഐഎഎസ് തലത്തിലും അഭിപ്രായമണ്ട്. സസ്‌പെന്റ് ചെയ്യാന്‍ ചീഫ് സെക്രട്ടറിയും ശുപാര്‍ശ ചെയ്തിരുന്നില്ല.

Continue Reading