Crime
റെയ്ഡിനിടെയുണ്ടായ ആക്രമണത്തിലെ ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കണമെന്ന് ഇ.ഡി
കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് ദുരൂഹപണമിടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായ റെയ്ഡിനിടെയുണ്ടായ ആക്രമണത്തിലെ ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടേക്കും. ബംഗാളിൽ സമാന ആക്രമണമുണ്ടായപ്പോൾ സി.ബി.ഐ. അന്വേഷണം നടന്നിരുന്നു.
തിരുവനന്തപുരത്തെ സംഭവത്തിന്റെ വിശദവിവരങ്ങൾ കൊച്ചിയിലെ ഉന്നത ഉദ്യോഗസ്ഥർ ഇ.ഡി. ഡയറക്ടർക്ക് റിപ്പോർട്ടായി നൽകി. ഇതിനിടെ അക്രമം അന്വേഷിക്കുന്ന പോലീസ് സംഘം കൊച്ചിയിലെത്തി ഇ.ഡി. ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. നാല് ഇ.ഡി. ഉദ്യോഗസ്ഥരുടെയും എട്ട് സി.ആർ.പി.എഫ്. ജവാൻമാരുടെയും സാക്ഷികളായി ഇ.ഡി. കൊണ്ടുപോയിരുന്ന രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെയും മൊഴികളാണ് ശേഖരിച്ചത്.
സംഭവത്തിൽ, കണ്ടാലറിയാവുന്ന 300 പേർക്കെതിരേ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. ഇതിൽ 25 പേരെ അറസ്റ്റുചെയ്തു. നടന്നത് സ്വഭാവിക പ്രതിഷേധമല്ല, സംഘടിത ആക്രമണമായിരുന്നെന്ന് കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഭിപ്രായപ്പെട്ടിരുന്നു.
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന വിലയിരുത്തലിലാണ് ഇ.ഡി. റെയ്ഡിന്റെ ആദ്യ മൂന്ന് മണിക്കൂറിൽ സി.പി.എം. പ്രവർത്തകർ എത്തിയിരുന്നില്ല. പിന്നീട് കൃത്യമായ നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ സംഘടിതമായി എത്തിയത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ചതിനും സമാനമായ നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരത്തെ ഉന്നത സി.പി.എം. നേതാക്കളുടെ മൊബൈൽഫോൺ കോൾ റെക്കോഡുകളും വാട്‌സാപ്പ് ചാറ്റുകളും പരിശോധിക്കണമെന്ന ആവശ്യവും ഇ.ഡി. മുന്നോട്ടുവെക്കാൻ സാധ്യതയുണ്ടെന്ന് അറിയുന്നു
