Crime
സിപിഎം രാഷ്ട്രീയ അധഃപതനത്തിന്‍റെ പരമകോടിയിൽ: ഒരു പ്രസ്താവന നടത്തി പൊടി തട്ടിപോവാമെന്ന ധാരണ ഗോവിന്ദന് വേണ്ട
കണ്ണൂർ: മോൻസൻ പ്രതിയായ പോക്സോ കേസിൽ കെ. സുധാകരനും പങ്കുണ്ടെന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. അതിജീവിതയുടെ മൊഴിയെന്ന തരത്തിൽ ഗോവിന്ദൻ നടത്തിയ പരാമർശം നിയമത്തിനു മുന്നിൽ ഏതു രീതിയിൽ വരും എന്ന് പരിശോധിച്ചു കേസ് എടുക്കണം. കേസ് എടുക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രസ്താവന നടത്തി പൊടി തട്ടിപോവാമെന്ന ധാരണ ഗോവിന്ദന് വേണ്ട, ഏതാണ് സോഴ്സ് എന്ന് ഗോവിന്ദൻ പറയണം.സിപിഎം രാഷ്ട്രീയ അധഃപതനത്തിന്‍റെ പരമകോടിയിലാണ്.സിപിഎമ്മിൽ അടിമുടി വ്യാജന്മാർ നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ പരാമർശം നീചമാണ്, സിപിഎം എത്തിയ ജീർണതയുടെ ഉദാഹരണമാണിത്.ഗോവിന്ദൻ മാസ്റ്റർ എല്ലാ സീമയും ലംഘിച്ചു. സുധാകരന് എതിരായ കേസിനു പിറകിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് നീക്കം.രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഇതിനു പിറകിലെന്നും കെ.സി. വേണുഗോപാല്‍ വിമർശിച്ചു.
കേരളത്തിലിപ്പോൾ ഒന്നും സത്യസന്ധമായി റിപ്പോർട്ടു ചെയ്യാനാവാത്ത അവസ്ഥയാണ്. എതിരാളികളെ ഇന്മൂലനം ചെയ്യുന്ന മോദിയേക്കാൾ മിടുക്കനാണ് പിണറായി. മാധ്യമങ്ങളുടെ വാമൂടിക്കെട്ടി അവരെ ഇല്ലായ്മ ചെയ്താൽ ജനാധിപത്യത്തിന്‍റെ സ്ഥിതി എന്താകും. പരീക്ഷ എഴുതാതെ ജയിക്കാൻ ഒറ്റ മാർഗം മാത്രമേയുള്ളൂ എസ്എഫ്ഐ യിൽ ചേരുക എന്നതാണതെന്നും അദ്ദേഹം പരിഹസിച്ചു.”
