Crime
സംസ്ഥാനത്തുടനീളം കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും കേസെടുത്തതിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്തുടനീളം കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.
കാസർഗോഡും മലപ്പുറത്തും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ച മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് എസ്പി ഓഫീസിലേക്കു നടത്തിയ മാർച്ചിൽ വനിതകളുൾപ്പെടെ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. നിരവധിപേർക്ക് പരിക്കേറ്റു. എ.പി.അനിൽ കുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്‍റ് വി.എസ്.ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
തൃശൂരിൽ നടന്ന മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിട്ടു. ആർക്കും പരിക്കില്ല. കോഴിക്കോട് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. കൊല്ലത്ത് സിറ്റി കമ്മിഷണർ ഓഫീസിലേക്ക് സമീപത്തെ പാർക്കിന്‍റെ മതിൽ ചാടി കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. അനവധി പേർക്കു പരിക്കേറ്റു. കണ്ണൂരിലും മാർച്ച് സംഘർഷത്തിലെത്തി. പോലിസ് ജലപീരങ്കി പ്രയോഗിച്ചു.