KERALA
48 മണിക്കൂർ രക്ഷാപ്രവർത്തനത്തിനിടെ മഹാരാജനെ കണ്ടെത്തി. ഉടൻ കരക്കെത്തിക്കും
തിരുവനന്തപുരം: തലസ്ഥാനത്ത് വിഴിഞ്ഞം മുക്കോലയിൽ കിണറിൽ കോൺക്രീറ്റ് റിംഗ് സ്ഥാപിക്കുന്നതിനിടെ കുടുങ്ങിപ്പോയ തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മഹാരാജനെ(55) കണ്ടെത്തി. രക്ഷാപ്രവർത്തന ദൗത്യത്തിലേർപ്പെട്ട തൊഴിലാലികളാണ് മഹാരാജനെയും കിണറ്റിലെ മോട്ടോറും കണ്ടെത്തിയതായി അറിയിച്ചത്. മഹാരാജനെ പുറത്തെത്തിക്കാൻ ശ്രമം നടത്തുകയാണ്. 48 മണിക്കൂറാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ശനിയാഴ്‌ച രാവിലെ ഒൻപത് മണിയോടെയാണ് മഹാരാജന് മേൽ കിണറ്റിലെ മണ്ണിടിഞ്ഞുവീണത്. തുടർന്ന് രക്ഷിക്കാനുള്ള ശ്രമം പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ആരംഭിച്ചു. ഇത്തരം ദൗത്യം വിജയകരമായി നടത്തിയിട്ടുള്ള കൊല്ലം പൂയപ്പള്ളിയിലെ അതിവിദഗ്ദ്ധരായ തൊഴിലാളികളെയും ഇന്നലെ സ്ഥലത്തെത്തിച്ചിരുന്നു.ഇന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും സ്ഥലത്ത് ലഭ്യമാക്കി. ആലപ്പുഴയിൽ നിന്നുള്ള 26അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. 90 അടി താഴ്‌ചയുള്ള കിണറിൽ ഭൂരിഭാഗം പ്രദേശത്തും അടിഞ്ഞുകൂടിയ മണ്ണ് നീക്കി. രക്ഷാപ്രവർത്തനത്തിനിടെ ഇന്നലെയും മണ്ണിടിഞ്ഞുവീണത് ഏറെ പ്രയാസമാണ് സൃഷ്‌ടിച്ചത്. മഹാരാജന്റെ ശരീരത്തിൽ 15 അടിയോളം പൊക്കത്തിൽ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഒപ്പം കിണറിന്റെ റിംഗുകളും പൊട്ടി ദേഹത്ത് വീണു. 16ഓളം റിംഗുകളുടെ അവശിഷ്‌ടവും മണ്ണും പുറത്തെത്തിച്ചു. കിണറ്റിൽ ശക്തമായ ഊറ്റുള്ളതും രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.
