Crime
കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന മൊഴി നൽകിയ നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയില്‍നിന്നാണ് കണ്ടെത്തിയത്. നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന മൊഴിനല്‍കിയിരുന്നു. തൊടുപുഴ പോലീസിന്റെ കൂടി സഹായത്തോടെ കോന്നി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉച്ചയോടെ കോന്നിയിലെത്തിച്ചേരും.
നൗഷാദിനെ പ്രദേശത്തുവെച്ച് കണ്ടതായി അഫ്‌സാന ആദ്യം മൊഴിനല്‍കിയിരുന്നു. എന്നാല്‍ സി.സി.ടി.വി. പരിശോധനയില്‍നിന്ന് നൗഷാദ് അവിടെ എത്തിയിരുന്നില്ലെന്ന് മനസ്സിലായി. തുടര്‍ന്നുണ്ടായ സംശയത്തില്‍ പോലീസ് അഫ്‌സാനയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനൽകി. പിന്നീട് ആറ്റിലെറിഞ്ഞെന്നും മറ്റും മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്.