Crime
തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് പറഞ്ഞ പോലെ നബി ദിനത്തിൽ പോർക്ക് വിളമ്പും എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ . സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചരണം പി.കെ ശ്രീമതി പരാതി നൽകി

കണ്ണൂർ:വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി കണ്ണൂർ റൂറൽ എസ്പി ക്ക് പരാതി നൽകി.
‘‘തിരുവോണത്തിന് എന്റെ വീട്ടിൽ ബീഫും മീനും ഉച്ചയ്ക്ക് വിളമ്പുമെന്ന് ഞാൻ പറഞ്ഞതായാണ് എന്റെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നത്. അതോടൊപ്പം നബി ദിനത്തിൽ പോർക്ക് വിളമ്പും എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നത് മതസ്പർധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ മതസ്പർധ വളർത്താനുള്ള നീക്കമാണിത്. അന്യമതസ്ഥനായ സഹപാഠിയെ അടിക്കാൻ അധ്യാപിക തന്നെ മറ്റ് കുട്ടികളോട് ആവശ്യപ്പെടുന്നത് പോലുള്ള വിദ്വേഷമാണ് യുപി പോലുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാർ പടർത്തുന്നത്. പശുക്കടത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്നു. ദളിതർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും നേരെ സംഘടിത അക്രമം നടക്കുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ആർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. അത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ താൽപര്യമാണ്.
അങ്ങനെയിരിക്കെ, ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. അതിന്റെ തുടർച്ചയാണ് ഞാൻ പറയാത്ത കാര്യങ്ങൾ ഇങ്ങനെ ബോധപൂർവം പ്രചരിപ്പിക്കുന്നതെന്ന് പി.കെ. ശ്രീമതി പരാതിപ്പെട്ടു.
മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുന്നതോടൊപ്പം വ്യക്തിപരമായി താറടിച്ചു കാണിക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും പി.കെ.ശ്രീമതി കൂട്ടിച്ചേർത്തു.