KERALA
പി വി ആരാണെന്ന് പിണറായി പറയട്ടെ കരുവന്നൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കേന്ദ്ര വേട്ടയാണെന്ന ആരോപണം നാലായി മടക്കി പോക്കറ്റിലിടുക

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കേന്ദ്ര വേട്ടയാണെന്ന ആരോപണം തെറ്റെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്ര വേട്ടയാണെന്ന ആരോപണം നാലായി മടക്കി പോക്കറ്റിലിടുക. ഒരാൾക്ക് എതിരെയും കള്ളക്കേസ് എടുത്തിട്ടില്ല. തെളിവ് കിട്ടിയതിന് ശേഷം അറസ്റ്റ് ചെയ്യുന്നവരാണ് ഇ ഡി. എ സി മൊയ്തീൻ എന്തിനാണ് ഒളിച്ചു നടക്കുന്നതെന്നും വി മുരളീധരൻ ചോദിച്ചു.
എ സി മൊയ്തീന് കോടതിയിൽ പോകാൻ ധൈര്യമില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയോട് മാത്രമല്ല പാർട്ടി സെക്രട്ടറിയോടും ചോദ്യം ചോദിക്കാൻ മാധ്യമങ്ങൾക്ക് മടിയാണ്. എന്നാൽ ഇ ഡി പേടിച്ചോടും എന്ന് വിചാരിക്കരുത്. കേന്ദ്ര വേട്ട കാപ്സ്യൂൾ ഇനി ചെലവാകില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
മാസപ്പടി വിവാദത്തിലും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകൾ നൽകിയ എന്ത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് തെളിയിക്കണം. പി വി ആരാണെന്ന് പിണറായി പറയട്ടെ. ഭരണം നിയന്ത്രിക്കുന്ന മറ്റൊരാൾ ഉണ്ടെങ്കിൽ പിണറായി പറയട്ടെ. കൂടുതൽ വിവരങ്ങൾ പുറത്ത് വരാതിരിക്കാനാണ് കോടതിയിൽ പോകാതിരിക്കുന്നത്. പി വി ആരാണെന്ന് കണ്ടെത്താൻ സിപിഐഎം അന്വേഷണ കമ്മീഷനെ വെക്കണം. എംവി ഗോവിന്ദൻ ബ്രഹ്മി കഴിക്കുന്നതാണ് നല്ലതെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു.
മുഖ്യമന്ത്രി എന്തിനാണ് വിദേശയാത്ര നടത്തുന്നതെന്ന് ലോക കേരള സഭയെ എടുത്ത് പറയാതെ മന്ത്രി വിമർശിച്ചു. ന്യൂയോർക്കിൽ പോയിട്ട് കേരളത്തിന് എന്ത് കിട്ടി. കേരള ഭരണത്തെ നേരെയാക്കാനുള്ള പണിയാണ് ചെയ്യേണ്ടത്. ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. കരുവന്നൂർ വിഷയത്തിൽ തൃശ്ശൂരിലെ കോൺഗ്രസ്സുകാർ മൗനത്തിലാണ്. ഇൻഡ്യ സഖ്യം ഒരുമിച്ച് നടത്തിയ കൊള്ളയാണിത്. സഹകരണാത്മക പ്രതിപക്ഷമാണ് കേരളത്തിലെ കോൺഗ്രസെന്നും വി മുരളീധരൻ വിമർശിച്ചു.
സംസ്ഥാനത്ത് തട്ടിപ്പ് നടക്കുന്നത് കോൺഗ്രസിന്റെ കൂടി നേതൃത്വത്തിൽ ആണ്. തൃശ്ശൂരിലെ കോൺഗ്രസുകാർ എന്താണ് മൗനം പാലിക്കുന്നത്. മാസപ്പടി എന്ന് പറയുമ്പോൾ സതീശൻ സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്നു. ഇൻഡ്യ സഖ്യം നടത്തിയതാണ് കരുവന്നൂർ കൊള്ളയെന്നും മുരളീധരൻ ആരോപിച്ചു.”