Crime
ഡിജിപി ഓഫിസ് മാർച്ചിൽ വൻ സംഘർഷം. അക്രമാസക്തരായ പ്രവർത്തകർക്കെതിരേ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു

“തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡിജിപി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. മാർച്ചിനിടെ അക്രമാസക്തരായ പ്രവർത്തകർക്കെതിരേ പൊലീസ് നിരവധി തവണകണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മാർച്ച്
ഉദ്ഘാടം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസാരിക്കുന്നതിനിടെ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ പ്രതിപക്ഷ നേതാവ് പ്രസംഗം പാതിയിൽ അവസാനിപ്പിച്ച് പിൻവാങ്ങി.
പൊലീസിനെതിരേ പ്രവർത്തകർ കല്ലേറു തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. പൊലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഉൾപ്പെടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സുധാകരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് യാതൊരു പ്രകോപനവും കൂടാതെയാണ് മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. സ്ത്രീകൾ അടക്കം നൂറു കണക്കിനു പേരാണ് മാർച്ചിൽ പങ്കെടുക്കാൻ എത്തിയിരുന്നത്.
നവകേരള യാത്രയ്ക്കെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.”