Crime
ജനുവരി 17ന് മകളുടെ വിവാഹം അറസ്റ്റ് ചെയ്യുമെന്ന ഭയം.സുരേഷ് ഗോപി നൽകിയ മുൻകൂർജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി

.
കൊച്ചി: മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപി നൽകിയ മുൻകൂർജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് സി. പ്രദീപ് കുമാർ ഹർജി ജനുവരി എട്ടിന് വീണ്ടും പരിഗണിക്കും.
ഒക്ടോബർ 27ന് കോഴിക്കോട്ട് ഹോട്ടൽ ലോബിയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകയുടെ ചുമലിൽ പിടിച്ചെന്നും ഒഴിഞ്ഞുമാറിയപ്പോൾ വീണ്ടും പിടിക്കാൻ ശ്രമിച്ചെന്നും കൈ തട്ടിമാറ്റിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.നടക്കാവ് പൊലീസ് സെക്ഷൻ 354 എയിലുള്ള രണ്ട് ഉപവകുപ്പുകളനുസരിച്ച് ലൈംഗികാതിക്രമത്തിന് കേസെടുത്തു. നവംബർ 18 ന് സുരേഷ്ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ( സെക്ഷൻ 354) കൂടി ചുമത്തിയെന്നും അഞ്ചുവർഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണിതെന്നതിനാൽ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും സൽക്കാരം തിരുവനന്തപുരത്തും നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്കു വേണ്ടി കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാൻ കാരണമെന്നും ഹർജിയിൽ പറയുന്നു.