KERALA
പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന കേരളത്തിൻ്റെ വാക്ക് പൊയ് വാക്കായി മാറും നിലപാട് നിയമപരമായി നിലനിൽക്കില്ല

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളുടെ നിലപാട് നിയമപരമായി നിലനിൽക്കില്ല ഭരണഘടനാവ്യവസ്ഥകൾപ്രകാരം പാർലമെന്റ് നിർമിച്ച നിയമങ്ങളനുസരിക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്. നിയമഭേദഗതിയിലെ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്നതുപോലുള്ള നിയമപരമായ വഴികൾതേടുക മാത്രമാണ് സംസ്ഥാനങ്ങൾക്കുമുന്നിലെ ഏക വഴിയെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാരാണ് നിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യത്തിനൊട്ടാകെ ആവശ്യമായത് എന്ന തരത്തിലാണ് കേന്ദ്രം നിയമം നിർമിക്കുന്നതെന്നിരിക്കെ നടപ്പാക്കാനുള്ള നിർദേശം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള അധികാരവും കേന്ദ്രസർക്കാരിന് ഭരണഘടനയുടെ 256 (1)-ാം അനുച്ഛേദം നൽകുന്നു. പാലിച്ചില്ലെങ്കിൽ കേന്ദ്രത്തിന് സ്വന്തം നിർവഹണാധികാരം ഉപയോഗിച്ച് നിയമം നടപ്പിലാക്കാമെന്ന വ്യവസ്ഥയുണ്ട്.
പൗരത്വനിയമ ഭേദഗതി നടത്തിപ്പിനായി രൂപീകരിച്ച സമിതികളുടെ രൂപം തന്നെ പൂർണമായും കേന്ദ്രനിയന്ത്രണം ഉറപ്പാക്കുന്ന വിധത്തിലാണ്. നിയമത്തിലെ ആറ് ബി വകുപ്പുപ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ പരിശോധിക്കേണ്ട ചുമതലയാണ് സമിതികൾക്കുള്ളത്. കേന്ദ്ര പോസ്റ്റൽ വകുപ്പ് സൂപ്രണ്ട് , ഇൻഫർമേഷൻ ഓഫീസർ അല്ലെങ്കിൽ നാഷണൽ ഇൻഫർമാറ്റിക് സെന്ററിലെ ജില്ലാതല ഇൻഫർമേഷൻ അസിസ്റ്റന്റ്, മറ്റൊരു കേന്ദ്രസർക്കാർ പ്രതിനിധി എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ.തഹസിൽദാർ അല്ലെങ്കിൽ ജില്ലാ കളക്ടർ നിർദേശിക്കുന്ന തഹസിൽദാരുടെ പദവിയിൽ കുറയാത്ത ഒരു പ്രതിനിധി ഈ സമിതിയിലെ ഒരു ക്ഷണിതാവുമാത്രമാണ്. ജില്ലാതലസമിതി സൂക്ഷ്മപരിശോധന പൂർത്തിയാക്കി കൈമാറേണ്ട ഉന്നതാധികാരസമിതിയുടെ ചെയർമാനാകട്ടെ സംസ്ഥാനത്തെ സെൻസസ് ഡയറക്ടറാണ്. കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ, ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസർ, നാഷണൽ ഇൻഫർമാറ്റിക് സെന്ററിനുകീഴിലെ സംസ്ഥാന ഇൻഫർമേഷൻ ഓഫീസർ, സംസ്ഥാനത്തെ പോസ്റ്റ് മാസ്റ്റർ ജനറൽ അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ എന്നിവർ ചെയർമാനുപുറമേയുള്ള സ്ഥിരാംഗങ്ങൾ.സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിലെ പ്രതിനിധി ക്ഷണിതാവുമാത്രം. മറ്റൊരു ക്ഷണിതാവ് ഡിവിഷണൽ റെയിൽവേ മാനേജരുടെ പ്രതിനിധിയാണ്. ഇങ്ങിനെ വന്നാൽ സംസ്ഥാനം പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് വെറുമൊരു രാഷ്ട്രീയ വാക്ക് പോര് മാത്രമാകും.