Crime
കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ മകനെ കുടുക്കിയതാണെന്ന് ആത്മഹത്യ ചെയ്ത ഷാജിയുടെ അമ്മ

കണ്ണൂർ: കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ മകനെ കുടുക്കിയതാണെന്ന് ഇന്നലെ ആത്മഹത്യ ചെയ്ത വിധികർത്താവ് ഷാജിയുടെ അമ്മ ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് പാടുകളുണ്ടായിരുന്നു. മർദനമേറ്റതായി അറിയില്ലെന്നും മാതാവ് പറഞ്ഞു. ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരനും ആരോപിച്ചു. വിവാദങ്ങളിൽ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകർത്തിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും സഹോദരൻ വ്യക്തമാക്കി.
കേരള സർവകലാശാല കലോത്സവത്തിലെ കോഴക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഷാജി. ഷാജി അടക്കം നാലു പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ബാക്കിയുള്ള മൂന്നു പേരിൽ രണ്ടുപേർ നൃത്ത പരിശീലകരും ഒരാൾ സഹായിയുമാണ്. കലോത്സവത്തിൽ വിവാദമായ മാർഗംകളി മത്സരത്തിന്റെ വിധി കർത്താവായിരുന്നു ഷാജി. മാർഗംകളി മത്സരത്തിന്റെ ഫലം പരാതിയെ തുടർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. ഷാജിയും മറ്റ് പ്രതികളും തമ്മിലുള്ള വാട്സ്ആപ്പ്, എസ്.എം.എസ് സന്ദേശങ്ങളാണ് ഇവരെ സംശയ നിഴലിലാക്കിയത്.
ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സദാനന്ദാലയത്തിൽ പി എൻ ഷാജിയെ (പൂത്തട്ട ഷാജി-51) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയ്ക്കകത്ത് കയറി വാതിലടച്ച ഷാജി, ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും പറഞ്ഞിരുന്നതായി വീട്ടുകാർ പറഞ്ഞു. അതിനു ശേഷം വൈകിട്ടോടെയാണ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദ്ദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി സംസ്ക്കരിക്കും.