Crime
കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തെ സ്വത്ത് മുസ്‌ലീങ്ങൾക്ക് നൽകുമെന്ന പ്രസ്‌താവന; പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് പരാതി നൽകാനൊരുങ്ങി കോൺഗ്രസ്

ജയ്‌പൂർ: രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ പരാതി നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ആദ്യഘട്ട തിരഞ്ഞെടുപ്പിലെ തിരിച്ചടി മനസിലാക്കി മോദി വർഗീയ കാർഡിറക്കുകയാണ് എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം കണക്കാക്കി അതിന്റെ വിവരമെടുക്കുമെന്നും പിന്നീട് ആ സ്വത്ത് കോൺഗ്രസ് വിതരണം ചെയ്യുമെന്നും രാജ്യത്തിന്റെ സ്വത്തിൽ കോൺഗ്രസിന് അവകാശമുണ്ടെന്ന് മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ട് എന്നുമാണ് രാജസ്ഥാനിലെ ബനസ്വാരയിൽ നടന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ മോദി പറഞ്ഞത്.
കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രതികരണം.’കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യം ആശങ്കയുളവാക്കുന്നു. ഇത് മാവോയിസ്റ്റ് വാദമാണ്. അവർ അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും. കൂടുതൽ കുട്ടികളുള്ളവർക്ക് ആ പണം വിതരണം ചെയ്യും.’ മോദി ആരോപിച്ചു.സിഎഎ റദ്ദാക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാദം വടക്കേ ഇന്ത്യയിൽ ശക്തമായി ഉന്നയിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയിൽ ഇത്ര അധപതിച്ചിട്ടില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. അധികാരത്തിന് വേണ്ടി കള്ളം പറയുകയും അറിയുന്ന കാര്യങ്ങളെ കുറിച്ച് തെറ്റായ പരാമർശം നടത്തുക, എതിരാളികൾക്കെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുക എന്നിവ ബിജെപിയുടെയും സംഘത്തിന്റെയും പ്രത്യേകതയാണെന്ന് ഖാർഗെ പ്രതികരിച്ചു