Crime
തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈ.എസ്.പി. സാബുവിനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: ഗുണ്ടാത്തലവൻ തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈ.എസ്.പി. എം.ജി. സാബുവിനെ സസ്‌പെൻഡ് ചെയ്തു. പോലീസ് സേനയിൽ നിന്ന് വിരമിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സാബുവിന് സസ്പെൻഷൻ. സംഭവത്തിൽ ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാബുവിനെതിരെയുള്ള നടപടി. ഇന്ന് പുലർച്ചെയാണ് സാബുവിനെ സ്പെൻ്റ് ചെയ്ത നടപടി വന്നത്.
പൊതുജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ ഗുണ്ടകളെ സഹായിക്കുന്നു എന്ന ധാരണ പരക്കാൻ ഇടയാകുന്നതാണ് എംജി സാബുവിന്റെ നടപടിയെന്നും ഇത് ഗുരുതരമായ അച്ചടക്ക ലംഘനവും പോലീസിന്റെയും സര്‍ക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തുന്നതുമാണെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഗുണ്ടാവിരുന്നിൽ പങ്കെടുത്ത മറ്റ് മൂന്ന് പോലീസുകാരെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു. ഡിവൈ.എസ്.പി. സാബുവിനൊപ്പമുണ്ടായിരുന്ന വിജിലൻസ് ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നുപേരെയാണ് സസ്‌പെൻഡ് ചെയ്തത്
. പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ഇവരുടെ പേരുവിവരങ്ങൾ നിലവിൽ ലഭ്യമല്ല.
ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈ.എസ്.പിക്കും പോലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.