KERALA
കേരളാ ബാങ്കിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് റിസർവ് ബാങ്ക്.നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണം

തിരുവനന്തപുരം: കേരളാ ബാങ്കിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കേരളാ ബാങ്കിന്റെ മാനദണ്ഡം സി ക്ലാസ് പട്ടികയിലേക്കാണ് റിസർവ് ബാങ്ക് ഇപ്പോൾ തരംതാഴ്ത്തിയിരിക്കുന്നത്. വായ്‌പാ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുളളത്. കേരള ബാങ്കിന് 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിർദ്ദേശമുണ്ട്. നബാർഡ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വായ്‌പാ നിയന്ത്രണത്തിൽ വിവിധ ശാഖകൾക്ക് കേരളാ ബാങ്ക് കത്തയച്ചു. റിസർവ്വ് ബാങ്കിന്റെ പുതിയ മാനദണ്ഡം അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടുരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചത്. പുതിയ വായ്പകൾ മാത്രമല്ല, 25 ലക്ഷത്തിന് മുകളിൽ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്നും കത്തിൽ പറയുന്നുണ്ട്
.കേരളാ ബാങ്കിന്റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാർഡാണ്. മൂലധന പര്യാപ്തതയും നിഷ്ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാദ്ധ്യതകളും എല്ലാം വിശദമായി പരിഗണിച്ചും മാർക്കിട്ടുമാണ് റാങ്കിംഗ് ശുപാർശകൾ തയ്യാറാക്കുന്നത്. ഭരണ സമിതിയിൽ രാഷ്ട്രീയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായിട്ടുണ്ട്.