Connect with us

Crime

ഗതാഗത നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരി റോഡ് ഷോ നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.

Published

on

കൊച്ചി: നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെ രൂപമാറ്റം വരുത്തിയ ജീപ്പിൽ ഗതാഗത നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരി റോഡ് ഷോ നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നടപടി സ്വീകരിക്കാന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണ് എന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു.

ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോയിൽ നേരത്തെ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരാതിയിൽ മോട്ടോർ വാഹന വകുപ്പും നടപടിയെടുത്തിരുന്നു. ജീപ്പ് ഉടമയുടെ ആർസി ബുക്ക് റദ്ദാക്കാൻ ശുപാർശ ചെയ്ത മോട്ടോർ വാഹന വകുപ്പ് സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ ഈടാക്കാനും തീരുമാനിച്ചു. മറ്റു നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എംവിഡി അറിയിച്ചു. ഇതിന്റെ അന്വേഷണ ചുമതല എൻഫോഴ്സ്മെന്റ് ആർടിഒയ്‌ക്ക് നൽകി.

രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു യൂത്ത് കോൺഗ്രസ് നേതാവായിരുന്ന  ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലാണ് സവാരി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടർ വാഹന വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നേരത്തെയും നിരവധി തവണ നിയമ ലംഘനം നടത്തിയ കെഎൽ പത്ത് ബി 3724 രജിസ്ട്രേഷനുളള വാഹനമാണ് ഇത്. 2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ജീപ്പ് പൊക്കിയത്. 25000 രൂപയാണ് ഒടുവിൽ പിടികൂടിയപ്പോൾ പിഴയിട്ടത്.

Continue Reading