KERALA
നെഞ്ച് തകർന്ന് വയനാട്മരണം 51 ആയി ‘ 100 ലേറെ പേർ കുന്നിന് മുകളിൽ കുടുങ്ങി കിടക്കുന്നു
കൽപ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 51 ആയി ഉയർന്നു. ഇവരുടെ മൃതദേഹങ്ങൾ മണ്ണിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെടുത്തിയത്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. മേപ്പടിയിൽ മാത്രം 24 പേർ മരിച്ചു. ഇവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. 100 ലധികം ആളുകൾ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. 100 ലേറെ പേർ ഒരു കുന്നിന് മുകളിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെത്താൻ എൻ ഡി ആർ എഫ് സംഘം ശ്രമം തുടങ്ങി.
നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. അതേസമയം, രക്ഷാദൗത്യത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ പ്രതികൂല കാലവസ്ഥയെ തുടർന്ന് തിരിച്ചു പോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകൾ തിരികെപ്പോയതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. നിലവിൽ പുഴയ്ക്കു കുറുകെ വടംക്കെട്ടി എന്‍ഡിആർഎഫ് സംഘങ്ങൾ മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.
രാത്രി രണ്ടു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുൾപൊട്ടിയത്. ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നാലുമണിയോടെ ചൂരൽമല സ്കൂളിനു സമീപവും ഉരുൾ പൊട്ടലുണ്ടായി. നിരവധി വീടുകൾ അപ്പാടെ ഒലിച്ചു പോയിട്ടുണ്ട്. റോഡുകളും പാലങ്ങളും തകർന്നതു കാരണം പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പോലും എളുപ്പമല്ല.
