KERALA
ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍.ആശ ലോറന്‍സിന്റെ മകനുനേരെ കയ്യാങ്കളി

കൊച്ചി: തല മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനില്‍കില്ലെന്ന് വ്യക്തമാക്കിയ മകള്‍ ആശ ലോറന്‍സും അവരുടെ മകനും മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇവരെ ബലം പ്രയോഗിച്ച് മാറ്റാന്‍ സി.പി.എം. പ്രവര്‍ത്തകരും നേതാക്കളമടക്കം ശ്രമിച്ചു. മുദ്രാവാക്യംവിളികളുമായി പ്രവര്‍ത്തകര്‍ മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചു. തര്‍ക്കത്തിനിടെ മകള്‍ ആശ ലോറന്‍സ് നിലത്തുവീണു. പിന്നീട് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ആശ ലോറന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഇടപെട്ട ഹൈക്കോടതി അനാട്ടമി ആക്ട് പ്രകാരം അന്തിമതീരുമാനം കളമശ്ശേരി മെഡിക്കല്‍ കോളേജിന് എടുക്കാമെന്ന് വ്യക്തമാക്കി. രണ്ടുമക്കളുടെ സത്യവാങ്മൂലവും മകള്‍ ആശ ലോറന്‍സിന്റെ എതിര്‍പ്പും പരിഗണിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.
ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ താത്കാലികമായി സൂക്ഷിക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതനുസരിച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിച്ചു. ഈ സമയത്താണ് ആശ, മകനൊപ്പം മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചത്. ഇവര്‍ മൃതദേഹം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
ഇതേസമയത്ത് സി.പി.എമ്മിന്റെ വനിതാ പ്രവര്‍ത്തകര്‍ മൃതദേഹത്തിനടുത്ത് മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ഇതിനിടെ ആശ ലോറന്‍സിന്റെ മകനുനേരെ ബലപ്രയോഗമുണ്ടായി. കൈയ്യാങ്കളിക്കിടെ മകനും ആശയും നിലത്തു വീണു. പിന്നീട് 1 ബലമായി നീക്കിയശേഷം മൃതദേഹം പോലീസ് സുരക്ഷയില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു.